തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ചികിത്സകളോട് സഹകരിക്കുന്നില്ലെന്ന് വിവരം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പേവാർഡിലാണ് അഫാൻ ഉള്ളത്. കഴിഞ്ഞദിവസം തന്നെ പ്രതി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. കൊലയ്ക്ക് ശേഷം എലിവിഷം കഴിച്ചുവെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്.
വയറ് കഴുകുന്നത് അടക്കമുള്ളചികിത്സകളോട് അഫാൻ സഹകരിക്കുന്നില്ലെന്നാണ് വിവരം. മരുന്ന് കുത്തിവച്ചത് ഊരിക്കളയാനും ശ്രമിച്ചു. അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നുണ്ട്. കട്ടിലിൽ വിലങ്ങ് വച്ച നിലയിലാണ് പ്രതി ഇപ്പോഴുള്ളത്. അതേസമയം, പ്രതിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്.
ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി അഫാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക ബാദ്ധ്യതയെത്തുടർന്ന് കൃത്യം നടത്തുകയായിരുന്നുവെന്നാണ് അഫാൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പ്രതിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.