തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭ വള്ളക്കടവ് വാർഡിൽ നിർമിക്കുന്ന ‘സാഫല്യം’ ഭവന സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
സാഫല്യം പോലുള്ള പദ്ധതികൾ നമ്മുടെ വികസന മാതൃകയുടെ മാനുഷിക മുഖത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
സ്ഥിരമായ ഭവനം നൽകുന്നതിലൂടെ കുട്ടികൾക്ക് സ്വപ്നം കാണാൻ കഴിയുന്ന, കുടുംബങ്ങൾക്ക് സുരക്ഷിതത്വത്തോടെ ജീവിക്കാൻ കഴിയുന്ന, സമൂഹങ്ങൾക്ക് ഒരുമിച്ച് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു മികച്ച ഭാവിക്ക് അടിത്തറയിടുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
നഗരസഭയിലെ നൂറു വാർഡുകളിലും വളരെ വേഗത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളുമനുസരിച്ചാണ് വികസനം സാധ്യമാക്കുന്നത്.
സാഫല്യം ഭവന സമുച്ചയം പൂർത്തിയാകുന്നത്തോടെ ഭൂരഹിത, ഭവനരഹിതരായ 96 കുടുംബങ്ങളുടെ വീട് എന്ന സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. 12 ബ്ലോക്കുകളായി 8 യൂണിറ്റുകളാണ് നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.
വള്ളക്കടവ് വാർഡിന്റെയും നാടിന്റെയും ചിരകാല സ്വപ്നമാണ് സാഫല്യം ഭവന സമുച്ചയത്തിലൂടെ പൂവണിയുന്നതെന്ന് ആന്റണി രാജു എംഎൽഎ പറഞ്ഞു. വള്ളക്കടവ് വാർഡിലുള്ള എല്ലാ പിഡബ്ല്യുഡി റോഡുകളും രാജ്യാന്തര നിലവാരത്തിലേക്ക് മാറ്റുന്ന വിധത്തിലുള്ള നിർമ്മാണം പുരോഗമിക്കുകയാണ്.
ഇഞ്ചക്കൽ -വള്ളക്കടവ്, സുലൈമാൻ റോഡുകളുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി, അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും എംഎൽഎ പറഞ്ഞു. വള്ളക്കടവ് പാലത്തിന്റെ നിർമ്മാണം അടുത്താഴ്ച ആരംഭിക്കും.18 മാസം കൊണ്ട് പണി പൂർത്തിയാക്കും. വികസന കാര്യത്തിൽ തിരുവനന്തപുരം ബഹുദൂരം മുന്നിലാണെന്നും ആന്റണി രാജു വ്യക്തമാക്കി.
വള്ളക്കടവ് പ്രിയദർശിനി നഗർ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നാസർ എന്നിവർ പങ്കെടുത്തു.