തിരുവനന്തപുരം: സംസ്‌ഥാനമൊട്ടാകെ സ്‌കൂളുകളിൽ പ്രവേശനോത്‌സവം നടക്കുന്നു. സംസ്‌ഥാന ശിശുക്ഷേമ സമിതിയുടെ ആസ്‌ഥാനമായ തിരുവനന്തപുരത്തു നിന്ന് ഇക്കുറി സ്‌കൂളുകളിൽ എത്തിയത് 57 കുട്ടികളാണ്.
ഇതാദ്യമായാണ് ഇത്രയും കുട്ടികൾ സ്‌കൂളിൽ പ്രവേശനം നേടുന്നത്. ഇവർക്ക് എ.എ. റഹിം എം.പി ഉപഹാരങ്ങളും മധുരവും നൽകി സ്‌കൂളിലേക്ക് യാത്രയാക്കി. ശിശുക്ഷേമ സമിതി ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അരുൺഗോപി അധ്യക്ഷത വഹിച്ചു. എൽ.കെ.ജി, യു.കെ.ജി വിഭാഗങ്ങളിലേക്ക് 15 പേരും ഒന്നാം ക്ളാസിലേക്ക് 7 പേരും തങ്ങളുടെ സ്‌കൂളുകളിൽ എത്തിയത് ജനറൽ സെക്രട്ടറി അരുൺഗോപിയുടെ കൈയും പിടിച്ചാണ്.
2 മുതൽ പ്ളസ് ടു വരെ ക്ളാസുകളിലായി പഠിക്കുന്ന മറ്റ് 34 കുട്ടികളും ഇവർക്കൊപ്പം സ്‌കൂളിലെത്തി. കുട്ടികളിൽ 15 പേർ പട്ടം ഗേൾസിലും 42 പേർ മോഡൽ എൽ.പി.എസിലും വിദ്യാർഥികളാണ്. കൊല്ലം ശിശുക്ഷേമ സമിതിയിൽ നിന്ന് 17 കുട്ടികളും ആലപ്പുഴയിൽ അഞ്ചും പത്തനംതിട്ടയിലും മലപ്പുറത്തും 9 വീതവും എറണാകുളത്ത് ഒന്നും പാലക്കാട് ഏഴും കോഴിക്കോടും കാസർകോടും 4 കുട്ടികൾ വീതവും സ്‌കൂളുകളിൽ എത്തി.