തിരുവനന്തപുരം: വെള്ളറടയിൽ കാണാതായ സ്ത്രീയെ അയൽവാസി കൊന്നതായി വെളിപ്പെടുത്തൽ. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദ(48)യാണ് കൊല്ലപ്പെട്ടത്.
അയൽവാസിയായ സരസ്വതിയുടെ മരുമകൻ വിനോദ്, വിനോദിന്റെ സഹോദരൻ നെയ്യാറ്റിൻകര സ്വദേശി സന്തോഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജൂൺ 12-ാം തീയതി മുതലാണ് പ്രിയംവദയെ കാണാതായത്. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ചുപോയതിനാൽ പ്രിയംവദ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് പെൺമക്കളുണ്ട്. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മക്കൾ വെള്ളറട പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനിടെയാണ് പ്രിയംവദയുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും തന്റെ വീടിന് സമീപത്ത് രക്തക്കറകൾ കണ്ടതായും സമീപവാസിയായ സരസ്വതി ഞായറാഴ്ച രാവിലെ മൊഴിനൽകിയത്. മാവുവിള പള്ളിവികാരിയോടാണ് സരസ്വതി ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ രക്തക്കറയും മുടിയും കണ്ടെത്തി. തുടർന്ന് വിനോദിനെയും സന്തോഷിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.