തിരുവനന്തപുരം:മുതലപ്പൊഴി അപകട പരമ്പരയെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ എടുത്ത കേസില്‍, ഡ്രഡ്ജിംഗിലെ അനിശ്ചിതത്വം നീക്കി മണല്‍ നീക്കം പുനരാരംഭിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ ന്യൂനപക്ഷ കമ്മീഷൻ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.
കമ്മീഷന്‍ ആസ്ഥാനത്തെ കോര്‍ട്ട് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗിൽ ചെയര്‍മാന്‍ എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു.
അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിനായി കേരള മാരിടൈം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രഗിരി എന്ന ഡ്രഡ്ജര്‍ എത്തിച്ച് ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ നടത്തിവരുന്നതായി ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് കമ്മീഷനെ അറിയിച്ചു. പകുതിയിലേറെ പണി പൂര്‍ത്തിയായപ്പോള്‍ ഡ്രഡ്ജ്റിന് തകരാര്‍ സംഭവിച്ചതിനാല്‍ പ്രവൃത്തികള്‍ മുടങ്ങിയിരുന്നു. യന്ത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍മാണ കമ്പനിയെ സമീപിച്ചിട്ടുണ്ടെന്നും തകരാര്‍ ഉടനടി പരിഹരിച്ച് ഡ്രഡ്ജിംഗ് പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും അധികൃതര്‍ കമ്മീഷനെ അറിയിച്ചു.
പൊഴിമുഖത്തെ മണല്‍ നീക്കത്തിലെ അനിശ്ചിതത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കമ്മീഷന്‍, മണല്‍ നീക്കംചെയ്യുവാന്‍ ചുമതലപ്പെടുത്തിയ കമ്പനിയുമായുണ്ടാക്കിയ കരാര്‍ ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി കമ്മീഷന് സമര്‍പ്പിക്കുവാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നിലവില്‍ അഴിമുഖം സഞ്ചാരയോഗ്യമല്ലാത്ത വിധം മണല്‍ മൂടി കിടക്കുന്നതിനാല്‍ കോസ്റ്റല്‍ പോലീസിന്റെ ഇന്‍ട്രാസെപ്റ്റര്‍ ബോട്ടുകള്‍ക്കും എന്‍ഫോഴ്സ്മെന്റ് ബോട്ടുകള്‍ക്കും പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനത്തിനും പറ്റാത്ത അവസ്ഥയിലാണെന്ന് തീരദേശ പോലീസ് കമ്മീഷന്‍ മുമ്പാകെ അറിയിച്ചു.