കാട്ടാക്കട : ഒൻപതു വയസ്സുകാരിയെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 89 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷിച്ചു.
കരകുളം ഏണിക്കര ചെക്കിട്ടവിളാകം സ്വദേശി അരുവിക്കര ഇറയംകോട് മൈലംമാവ് നിൽക്കുന്നവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അനിൽകുമാറിനെയാണ് (42) കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ 16 മാസം അധിക കഠിനതടവുകൂടി പ്രതി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
2019-ൽ പെൺകുട്ടി നാലാം ക്ലാസിൽ പഠിക്കുമ്പോഴാണു ആദ്യപീഡനം നടക്കുന്നത്. തുടർന്ന് പലതവണ ഇതാവർത്തിച്ചു. കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലുംവെച്ച് വർഷങ്ങളോളം പീഡിപ്പിച്ചു.
പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നാണു പ്രതി ഭീഷണിപ്പെടുത്തിയിരുന്നത്. പേടികാരണം കുട്ടി ആരോടും പറഞ്ഞിരുന്നില്ല.
2023-ൽ കൂട്ടുകാരികളുമായി സംസാരിക്കുന്നതിനിടെ വിവരം പുറത്തറിഞ്ഞു. പിന്നാലെ സ്കൂളധികൃതർ രക്ഷാകർത്താക്കളുമായി ചേർന്ന് അരുവിക്കര പോലീസിൽ പരാതി നൽകി