തിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് നാവികസേനാ യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ഒരാഴ്ചയിലേറെയെടുത്തേക്കും.
ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഗുരുതര തകരാർ പരിഹരിക്കാൻ ബ്രിട്ടനിൽനിന്ന് വിദഗ്ധർ ഉടൻ എത്തുമെന്നാണു വിവരം.
ഇന്തോ – പസിഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്‌ൽസിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് ഇറക്കിയത്.
ഇന്ധനം കുറഞ്ഞതോടെ അടിയന്തര ലാൻഡിങ് നടത്തിയപ്പോഴാണ് ഹൈഡ്രോളിക് സംവിധാനത്തിനു തകരാറുണ്ടായത്. അറ്റകുറ്റപ്പണികൾക്കായി എയർ ഇന്ത്യയുടെ ഹാങ്ങറിലേക്കു വിമാനം മാറ്റിയേക്കും.