തിരുവനന്തപുരം: ഒരേ ദിവസം രണ്ട് ലോക റെക്കോർഡുകൾ കൈവരിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തിരുവനന്തപുരം ലുലുമാൾ.
ഷോപ്പിംഗ് മാളുകളിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൂട്ടായ യോഗാ പ്രകടനത്തിനും എ ഐ + റോബോട്ടിക്സ് എക്സ്പോയിലെ ഏറ്റവും കൂടുതൽ പങ്കാളിത്തത്തിനുമാണ് ലോക റെക്കോർഡുകൾ ലഭിച്ചത്. വേൾഡ് റെക്കോർഡ്സ് യൂണിയന്റെ രണ്ടു അംഗീകാരങ്ങളും ഒരേദിവസമാണ് ലുലുമാളിനെ തേടിയെത്തിയത്.
അന്താരാഷ്ട്ര യോഗാദിനത്തിൽ ലുലുമാളിൽ നടന്ന യോഗയിൽ ആയിരത്തി അഞ്ഞൂറിലേറെ ആളുകളാണ് പങ്കെടുത്തത്. വിവിധ പ്രായത്തിലുള്ളവർ ഒരേസമയം അഞ്ചുയോഗാനസകൾ അവതരിപ്പിച്ചു.
വീരഭദ്രാസനം, നാഡീ ശോധന പ്രാണായാമം, ദണ്ഡാസനം, സേതു ബന്ധാസനം, യോഗ നിദ്ര എന്നീ ആസനകളിലൂടെയുളള കൂട്ട യോഗാഭ്യസമാണ് ആദ്യ റെക്കോർഡിലേക്ക് നയിച്ചത്.
ഷോപ്പിംഗ് മാളുകളിൽ സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & റോബോട്ടിക്സ് എക്സ്പോയിലെ വലിയ സന്ദർശക പ്രവാഹമാണ് രണ്ടാമത്തെ റെക്കോർഡിന് കാരണമായത്. കൃത്രിമബുദ്ധി (AI)യുടെയും റോബോട്ടിക്സിന്റെയും ഏറ്റവും നൂതനമായ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിച്ച ത്രിദിന എക്സിബിഷൻ ആയിരക്കണക്കിനാളുകളാണ് സന്ദർശിച്ചത്.
ദൈനംദിന ജീവിതത്തിൽ AI-യുടെയും റോബോട്ടിക്സിന്റെയും പ്രയോഗങ്ങൾ മനസ്സിലാക്കാനുള്ള സുവർണാവസരമായാണ് എക്സിബിഷനെ ലുലുമാളിലെത്തിയ സന്ദർശകർ സമീപിച്ചത്. സ്കൂൾ – കോളേജ് വിദ്യാർത്ഥികളുടെയടക്കം വലിയ പങ്കാളിത്തം എക്സിബിഷനെ വ്യത്യസ്തമാക്കി. എക്സിബിഷന്റെ ഭാഗമായി എ ഐ ഷോർട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു.
ഒരേദിവസം രണ്ടു ലോക റെക്കോർഡുകൾ എന്നത് അസാധാരണമായ നേട്ടമാണെന്ന് വേൾഡ് റെക്കോർഡ്സ് യൂണിയന്റെ പ്രതിനിധികളായി എത്തിയ അഡ്ജുഡിക്കേറ്റർ ആലീസ് റെയ്നോഡും ക്യുറേറ്റർ പ്രജീഷ് നിർഭയയും അഭിപ്രായപ്പെട്ടു. പരമ്പരാഗത ആരോഗ്യ രീതികളും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കൊണ്ട് തിരുവനന്തപുരം ലുലുമാൾ നടത്തിയ പരീക്ഷണത്തെയും ഇരുവരും പ്രശംസിച്ചു.
വേൾഡ് റെക്കോർഡ്സ് യൂണിയൻ പ്രതിനിധികളിൽ നിന്ന് ലുലുഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദൻ റെക്കോർഡ് ഏറ്റുവാങ്ങി. ലുലുഗ്രൂപ്പ് റീജിയണൽ മാനേജർമാരായ അനൂപ് വർഗ്ഗീസ്, രാജേഷ് ഇ വി, തിരുവനന്തപുരം ലുലുമാൾ ജനറൽ മാനേജർ ശ്രീലേഷ് ശശിധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.