തിരുവനന്തപുരം : പക്ഷാഘാതത്തിനുള്ള നൂതന ചികിത്സയായ ന്യൂറോ ഇന്റർവെൻഷൻ രംഗത്ത് അഭിമാനനേട്ടവുമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം.
ഇതിനുകീഴിൽ രാജ്യത്ത് ആദ്യമായി ആരംഭിച്ച ന്യൂറോ കാത്ത് ലാബ് വഴി 320 ഡയഗ്നോസ്റ്റിക് സെറിബ്രൽ ആൻജിയോഗ്രാഫിയും 55 തെറാപ്യൂട്ടിക് ഇന്റർവെൻഷൻ പ്രൊസീജിയറും ഉൾപ്പെടെ 375 ന്യൂറോ ഇന്റർവെൻഷൻ പ്രൊസീജിയറുകൾ നടത്തി.
2023 ജൂണിലാണ് മെഡിക്കൽ കോളേജിൽ ആദ്യമായി ന്യൂറോ ഇന്റർവെൻഷൻ ചികിത്സ ആരംഭിച്ചത്. അപൂർവമായി കാണുന്ന പ്രയാസമേറിയ അന്യൂറിസംപോലും മികച്ചരീതിയിൽ ചികിത്സിക്കാൻ സാധിച്ചു.
തലച്ചോറിനുള്ളിലെ വളരെ നേർത്ത രക്തക്കുഴലിൽ ആൻജിയോപ്ലാസ്റ്റി നടത്തി. അസാധാരണമായ ഡ്യൂറൽ എവി ഫിസ്റ്റുല, കരോട്ടികോ കവേണസ് ഫിസ്റ്റുല, എവിഎം എന്നീ അസുഖങ്ങൾക്കുള്ള എംബളൈസേഷനും വിജയകരമായി നൽകുന്നു.
ലക്ഷക്കണക്കിനു രൂപ ചെലവുള്ള നൂതന ചികിത്സകൾ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായോ കുറഞ്ഞ ചെലവിലോ ചെയ്യാൻ സാധിക്കുന്നു. 90 വയസ്സുള്ള ആളുകളിൽപ്പോലും മെക്കാനിക്കൽ ത്രോംബക്ടമി ചെയ്ത് വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
സ്ട്രോക്കിന്റെ രോഗലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാകേന്ദ്രത്തിൽ എത്തിച്ചേർന്നെങ്കിൽ മാത്രമേ ഫലപ്രദമായ ചികിത്സ നൽകാൻ സാധിക്കുകയുള്ളൂ. വായ്ക്കുള്ള കോട്ടം, കൈക്കോ കാലിനോ തളർച്ച, സംസാരത്തിനു കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം.
മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി സമഗ്ര സ്ട്രോക് സെന്ററാണ് സജ്ജമാക്കിയിരിക്കുന്നത്. സിടി ആൻജിയോഗ്രാം, സ്ട്രോക്ക് കാത്ത് ലാബ്, സ്ട്രോക്ക് ഐസിയു തുടങ്ങിയ സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്