തിരുവനന്തപുരം : മണ്ണന്തലയിൽ ലഹരിക്ക് അടിമയായ യുവാവിന്റെ മർദനത്തിൽ സഹോദരി മരിച്ചത് ആസൂത്രിത കൊലപാതകമാണെന്നു പൊലീസ്.
കൊല നടത്താനാണു അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തതെന്നും സഹോദരിയെ കൊല ചെയ്യും മുൻപ് കൂട്ടാളിയെ മൂന്നു തവണ ഫോണിൽ വിളിച്ചെന്നും മണ്ണന്തല എസ്എച്ച്ഒ ഡി.ഗോപി പറഞ്ഞു.
പോത്തൻകോട് ചാത്തൻപാട് കൊച്ചുവീട്ടിൽ ഷഹീന(33)യെ ആണ് സഹോദരൻ ഷംഷാദ് വാടകയ്ക്കെടുത്ത അപ്പാർട്മെന്റിൽ വച്ച് മർദിച്ചു കൊലപ്പെടുത്തിയത്.ഷംഷാദിനേയും കൂട്ടുപ്രതി വിശാഖിനേയും സംഭവം നടന്ന സ്ഥലത്തും ഷംഷാദ് മുൻപ് ചികിത്സ തേടിയ ഡോക്ടർക്കു മുൻപിലും എത്തിച്ച് പൊലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി.
ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റസമ്മതം നടത്തിയെന്നും കൊലയ്ക്കു മുൻപും ശേഷവും ഷംഷാദ് വിശാഖിനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നു കോൾ ലിസ്റ്റ് പരിശോധിച്ചു കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
മണ്ണന്തല മരുതൂർ റോഡിനു സമീപം അത്രക്കാട്ട് എൻക്ലേവ് ഹോം ബി 2ൽ 21ന് ഉച്ചയ്ക്കു 12നും ഒന്നിനും ഇടയ്ക്കായിരുന്നു സംഭവം. വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമായ ഷഹീനയ്ക്കു മലപ്പുറം സ്വദേശിയായ യുവാവുമായി ബന്ധമുണ്ടെന്ന് ഷംഷാദ് സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.
ഷഹീന സുഹൃത്തിനെ വിഡിയോകോൾ വിളിച്ചത് കണ്ടെത്തിയ ഷംഷാദ് സഹോദരിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ക്രൂരമായി മർദിച്ചു അവശയാക്കിയ ശേഷം കഴുത്തുഞെരിച്ചും വായപൊത്തി പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
മരണം ഉറപ്പാക്കിയ ശേഷം 2 മണിയോടെ സുഹൃത്ത് വിശാഖിനെ അപ്പാർട്മെന്റിലേക്ക് വിളിച്ചു വരുത്തുകയും മൃതദേഹം മറവു ചെയ്യാൻ സഹായം ചോദിക്കുകയും ചെയ്തു. അര മണിക്കൂർ കഴിഞ്ഞു പുറത്തേക്ക് പോയ വിശാഖ് മൂന്നു മണി കഴിഞ്ഞാണ് മടങ്ങി എത്തിയത്.
അപ്പോഴേയ്ക്കും ഷഹീനയുടെ രക്ഷിതാക്കൾ ഫ്ലാറ്റിൽ എത്തി പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. സംഭവ ദിവസം രാവിലെ മൂന്നു തവണയാണ് വിശാഖിന്റെ ഫോണിലേക്ക് ഷംഷാദ് വിളിച്ചത്. ഉച്ചയ്ക്കു കൊലപാതകം കഴിഞ്ഞും ഷംഷാദ് വിശാഖിനെ ഫോണിൽ വിളിച്ചു. സഹോദരിയെ ആശുപത്രിയിൽ എത്തിക്കാനാണ് തന്നെ വിളിച്ചു വരുത്തിയതെന്നായിരുന്നു വിശാഖ് ആദ്യം പറഞ്ഞത്. എന്നാൽ ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ വിശാഖ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഷംഷാദിന്റെ താടിയെല്ലുമായി ബന്ധപ്പെട്ട ചികിത്സയ്ക്കു ആശുപത്രിയിൽ എന്നും പോയി വരാനാണെന്ന് ഉടമയെ വിശ്വസിപ്പിച്ചാണ് മണ്ണന്തലയിലെ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തത്. 14 മുതലാണ് ഷംഷാദും ഷഹീനയും ഇവിടെ താമസം തുടങ്ങിയത്. ലഹരിക്ക് അടിമയായ ഷംഷാദ് 9 ക്രിമിനൽ കേസുകളിലും വിശാഖ് 5 ക്രിമിനൽ കേസുകളിലും പ്രതികളാണ്