തിരുവനന്തപുരം:പതിവിൽ നിന്ന് വ്യത്യസ്തമായാണ് തിരുവനന്തപുരം കളക്ടറേറ്റിലെ ജീവനക്കാർ ഇത്തവണ ഓണം ആഘോഷിച്ചത്.
കാരുണ്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും മാതൃകകളായ രണ്ടു വ്യക്തികളെ ആദരിച്ചുകൊണ്ട് ജീവനക്കാർ ഓണം വേറിട്ട അനുഭവമാക്കി.
പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപെട്ടുപോയ യാത്രക്കാരിയെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ രാഘവനുണ്ണിയെയും വിവാഹ സംഘം ഓട്ടോറിക്ഷയിൽ മറന്നു വച്ച 18 പവൻ സ്വർണാഭരണങ്ങൾ വീട്ടിലെത്തി തിരികെ നൽകിയ പ്രസന്നകുമാറിനെയും ജില്ലാ കളക്ടർ അനുകുമാരി ആദരിച്ചു.
എറണാകുളം റെയിൽവേ ഡിപ്പോയിലെ ഇലക്ട്രിക്കൽ ടെക്‌നീഷ്യനും പാലക്കാട് പറളി തേനൂർ സ്വദേശിയുമാണ് രാഘവനുണ്ണി. ഇക്കഴിഞ്ഞ ഒൻപതാം തീയതി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയെ രക്ഷപ്പെടുത്തിയ രാഘവനുണ്ണി സോഷ്യൽ മീഡിയയിലെ താരമാണ്. ആലപ്പുഴ ഗുരുപുരം ലൂഥറൻ സ്കൂളിന് സമീപത്തെ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ് സന്തോഷ് എന്ന് വിളിക്കുന്ന പ്രസന്ന കുമാർ
ബാങ്കോക്കിൽ നടന്ന മിസ്റ്റർ ഏഷ്യ(മാസ്റ്റേഴ്സ്) ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ നെയ്യാറ്റിൻകര തഹസിൽദാർ ഷാജി ടി ആറിനും കളക്ടർ ഉപഹാരം നൽകി. കളക്ടറേറ്റ് പരിസരത്തെ ഓപ്പൺ ജിം ഉപയോഗപ്പെടുത്തി ജീവനക്കാർക്കിടയിൽ നടന്ന വെയ്റ്റ് ലോസ് ചലഞ്ചിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കളക്ടറേറ്റ് സ്റ്റാഫ് വെൽഫയർ ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീവനക്കാരുടെ കലാകായിക മത്സരങ്ങൾ നടത്തി.
ചടങ്ങിൽ എഡിഎം ടി കെ വിനീത്, റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് അജീഷ് കുമാർ വി, സെക്രട്ടറി ഷിജിൻ എസ് ആർ തുടങ്ങിയവർ പങ്കെടുത്തു.