വെഞ്ഞാറമൂട് :വെഞ്ഞാറമൂട് മേൽപാല നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ ഇന്ന്(15.10.25) മുതൽ കർശനമായി നടപ്പിലാക്കുമെന്ന് വെഞ്ഞാറമൂട് എസ് എച്ച് ഒ അറിയിച്ചു.
കെ.എസ് ആർ ടി.സി വാഹന യാത്രികരുടേയും മറ്റ് യാത്രാ – ചരക്കു വാഹനങ്ങളുടേയും ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനായി നെല്ലനാട് പഞ്ചായത്ത് ഹാളിൽ ഡി.കെ മുരളി എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗ തീരുമാനമനുസരിച്ചാണ് പുതുക്കിയ നിയന്തണങ്ങൾ നടപ്പാക്കുന്നത്.
ഒരുതരത്തിലുമുള്ള ഹെവി വാഹനങ്ങളും വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നു വരാൻ അനുവദിക്കില്ല. തിരുവനന്തപുരത്ത് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കന്യാകുളങ്ങര നിന്ന് ഇടത്തേക്കും വെമ്പായത്ത് നിന്ന് വലത്തേക്കും തിരിഞ്ഞു പോകേണ്ടതും കൊട്ടാരക്കര ഭാഗത്ത് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കിളിമാനൂർ, കാരേറ്റ് വാമനപുരം ജംഗ്ഷനുകളിൽ നിന്ന് വലത്തേക്കു മാത്രം തിരിഞ്ഞ് പോകേണ്ടതാണ്.
കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട കെ.എസ് ആർ ടി സി ബസുകൾ അമ്പലമുക്കിൽ നിന്ന് വെഞ്ഞാറമൂട് സ്റ്റാൻ്റിൽ എത്തി തിരിച്ച് നാഗരുകുഴി വഴി പിരപ്പൻക്കോട്ടെത്തി പോകണം.
തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര യിലേക്ക് പോകേണ്ട കെ.എസ് ആർ ടി സി വാഹനങ്ങൾ തൈക്കാട് സമന്വയ നഗർ തിരിഞ്ഞ് മൈത്രീ നഗറിലെത്തി ആറ്റിങ്ങൽ റോഡിലേക്ക് തിരിയേണ്ടതും മുക്കുന്നുർ നിന്ന് വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജംഗ്ഷൻ വഴി ആലന്തറ ഭാഗത്ത് എം.സി റോഡിലെത്തി പോകേണ്ടതുമാണ്.
കല്ലറ ഭാഗത്തേക്ക് പോകേണ്ട ബസുകൾ വെഞ്ഞാറമൂട് സ്റ്റാൻഡിലെത്തി പോകാവുന്നതാണ് തിരുവനന്തപുരത്ത് നിന്നും പോത്തൻകോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട്ടിൽ എത്തേണ്ട കെ.എസ് ആർ ടി സി വാഹനങ്ങൾക്ക് തൈക്കാട് നിന്ന് വയ്യേറ്റ് പെട്രോൾ പമ്പിൻ്റെ ഭാഗത്തെത്തി യാത്രക്കാരെ ഇറക്കി തിരികെ പോകാവുന്നതാണ്.
ആറ്റിങ്ങൽ – നെടുമങ്ങാട് റോഡിൽ നിലവിൽ വാഹന നിയന്ത്രണമില്ല.
സ്കൂൾ വാഹനങ്ങൾക്കും വെഞ്ഞാറമൂട്ടിൽ നിശ്ചിത ഭാഗങ്ങളിലെത്തി തിരികെ പോകാവുന്നതാണ്.