തിരുവനന്തപുരം:ഓരോ മേഖലയിലും ലോകം ശ്രദ്ധിക്കുന്ന നാടായി സംസ്ഥാനത്തെ മാറ്റിയത് സർക്കാരിന്റെ ഇടപെടലാണെന്നും ക്ഷേമ വികസന പ്രവർത്തനങ്ങളുടെ സ്വാദ് എത്താത്ത ഒരു കുടുംബവും ഇന്ന് കേരളത്തിലില്ലെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ.
നാടിന്റെ എല്ലാ ഭാഗത്തും ക്ഷേമപ്രവർത്തനങ്ങൾ നടക്കുകയാണ്. പെട്ടെന്ന് ഒരു ദിവസം ഉണ്ടായ മാറ്റമല്ല ഇതൊന്നും. കഠിനമായ അധ്വാനമാണ് ഓരോ മേഖലയെയും മാറ്റിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അതിദാരിദ്രമുക്ത ജില്ലയായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചൈന കഴിഞ്ഞാൽ അതിദരിദ്രരില്ലാത്ത ഒരു പ്രദേശമായി കേരളം മാറുകയാണ്. ജനകീയ ക്യാമ്പയിനിലൂടെയാണ് കേരളം അതിദാരിദ്ര്യത്തെ മറികടന്നത്. തിരുവനന്തപുരം ജില്ലയിൽ 7278 പേരെയാണ് അതിദാരിദ്ര്യപട്ടികയിൽ കണ്ടെത്തിയത്. ഇവർക്ക് ഭക്ഷണം, ആരോഗ്യം, ജീവനോപാധി, സുരക്ഷിതമായ വാസസ്ഥലം എന്നീ സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ടാണ് ജില്ലയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചത്. അവകാശ രേഖകളില്ലാത്തവർക്ക് അതും ലഭ്യമാക്കി. 350 പേർക്ക് റേഷൻ കാർഡ്, 363 പേർക്ക് ആധാർ, 34 പേർക്ക് ബാങ്ക് പാസ്ബുക്ക്, 401 പേർക്ക് ആരോഗ്യ ചികിത്സാകാർഡ്, 25 പേർക്ക് ഭിന്നശേഷി കാർഡ് തുടങ്ങിയവും ലഭ്യമാക്കി.
സർക്കാരിന്റെ കൃത്യമായ ഇടപെടലിലൂടെ ലോകത്തിന്റെ ഒന്നാം നിലയിലേക്ക് പല കാര്യങ്ങളും എത്തിക്കാനായി. കേരളത്തിലെ വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരത്തിലേക്ക് മാറി. ജനങ്ങളുടെ ജീവിതാവസ്ഥയിൽ നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞ നിരവധി മാറ്റങ്ങൾ സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നും ജനങ്ങളിൽ നിന്നും നല്ല വാക്കുകൾ കേൾക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മനസോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി ഭൂമി വിട്ടുൽകിയ സ്പോൺസർമാരെ മന്ത്രി ആദരിച്ചു. എം എൽ എമാരായ വി കെ പ്രശാന്ത്, ജി സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ഷൈലജാബീഗം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, അസിസ്റ്റന്റ് കളക്ടർ ശിവശക്തിവേൽ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജി സുധാകരൻ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ശ്രീശുഭ തുടങ്ങിയവർ പങ്കെടുത്തു.
