തിരുവനന്തപുരം:പതിനഞ്ചുകാരിയെ തട്ടികൊണ്ട് പോയി ഓട്ടോയ്ക്കുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിയായ ഷമീർ (37)എന്ന ബോംബെ ഷമീറിനെ പതിനെട്ട് വർഷം കഠിന തടവിനും തൊണ്ണൂറായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ചു മീര ബിർള ശിക്ഷിച്ചു.
കുട്ടിക്ക് പിഴ തുകയും സർക്കാർ നഷ്ട പരിഹാരവും നല്കണമെന്ന് വിധിയിൽ പറയുന്നു.24.2.2023 രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത് .
കുട്ടിയുടെ ചേച്ചി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയതിനാൽ കുട്ടി സഹായിക്കാൻ വന്നതാണ്.കുട്ടി മെഡിക്കൽ കോളേജിന് പുറത്ത് സാധനം വാങ്ങിക്കാൻ നിൽക്കുമ്പോൾ പ്രതി കുട്ടിയുടെ മൊബൈൽ നമ്പർ ചോദിക്കുകയായിരുന്നു.
കുട്ടി നല്കാത്തപ്പോൾ കുട്ടിയുടെ കയ്യിൽ പിടിച്ച് ഫോൺ പിടിച്ചു വാങ്ങി പ്രതിയുടെ നമ്പറിലേയ്ക്ക് വിളിച്ചു നമ്പർ കരസ്ഥമാക്കി.കുട്ടിയും അമ്മൂമ്മയും കൂടി സെക്യൂരിറ്റി ഓഫീസിൽ പരാതിപ്പെട്ടു.ഈ സമയം പ്രതി കുട്ടിയെ വിളിച്ചു പുറത്ത് വരാൻ പറഞ്ഞു.തന്റെ കയ്യിൽ പിടിച്ചത് ചോദിക്കാനായി കുട്ടി പ്രതിയുടെ അടുത്തേയ്ക്ക് പോയപ്പോൾ പ്രതി കുട്ടിയെ ഓട്ടോയ്ക്കുള്ളിൽ പിടിച്ച് കയറ്റി ഓട്ടോയുമായി ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് തട്ടി കൊണ്ട് പോയി.തുടർന്ന് ഓട്ടോയ്ക്കുള്ളിൽ വെച്ച് ഭീകരമായി പീഡിപ്പിച്ചു.
കുട്ടി നിലവിളിച്ചപ്പോൾ അത് വഴി ബൈക്കിൽ വന്ന രണ്ട് പേർ ഇത് കണ്ടു.അവർ ബൈക്ക് നിർത്തിയപ്പോൾ പ്രതി ഓട്ടോ എടുത്ത് കുട്ടിയുമായി പോയി.ബൈക്കിലുള്ളവർ കുട്ടിയെ രക്ഷപ്പെടുത്താൻ ഓട്ടോ പിന്തുടർന്നു.ഓട്ടോയിൽ പിന്തുടർന്ന് വരവേ ബൈക്കിലൊരാൾ വഞ്ചിയൂർ സ്റ്റേഷനിൽ ഇറങ്ങി വിവരം പറയുകയും അടുത്തയാൾ ഓട്ടോയെ പിന്തുടർന്നു.ബൈക്ക് അയാളെ പിന്തുടരുന്നത് കണ്ട് പ്രതി കുട്ടിയെ തമ്പാനൂർ ഇറക്കി വിട്ടിട്ട് ഓട്ടോയിൽ രക്ഷപ്പെട്ടു.റോഡിൽ നിന്ന് കുട്ടി പൊട്ടികരയവേ ബൈക്കിൽ പിന്തുടർന്നയാൾ കാര്യം ചോദിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.മെഡിക്കൽ കോളേജ് സി.ഐ പി.ഹരിലാൽ ,എസ്.ഐ എ എൽ പ്രിയ എന്നിവരാണ് കേസ് അന്വേക്ഷിച്ചത്.