തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥയെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. ഓട്ടോഡ്രൈവറായ കൊല്ലം പന്മന സ്വദേശി വേണു (48) ആണ് മരിച്ചത്.
വേണുവിന് ആവശ്യമായ ചികിത്സയഥാസമയം നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
അതേസമയം, ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നത്. രോഗിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആൻജിയോപ്ലാസ്റ്റി ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. രോഗിയുടെ നില ആദ്യം തൃപ്തികരമായിരുന്നു. പെട്ടെന്നാണ് നില വഷളായത്. ഇന്നലെയാണ് രോഗിക്ക് ഹാർട്ട് തകരാർ ഉണ്ടായത്. സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു.