തിരുവനന്തപുരം: മരണശേഷവും നാല് ജീവിതങ്ങൾക്ക് പുതുജീവനായി തമിഴ്നാട് സ്വദേശിന എൽ പി രാജേശ്വരി (51).
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് ഈറോഡ് ഗോപിച്ചെട്ടി പാളയത്ത് വാസ്തു നഗർ വീട്ടിൽ എൽ പി രാജേശ്വരിയുടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്.
രാജേശ്വരിയുടെ രണ്ട് വൃക്കകൾ, രണ്ട് നേത്രപടലങ്ങൾ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ദാനം ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജ് രാജേശ്വരിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
2026 ജനുവരി 17-നാണ് കടുത്ത തലവേദനയെയും ഉയർന്ന രക്തസമ്മർദ്ദത്തെയും തുടർന്ന് വള്ളിയൂർ, നാഗർകോവിൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ ജനുവരി 18-ന് രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജനുവരി 22-ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബം അവയവദാനത്തിന് സമ്മതം അറിയിച്ചു.
പൊൻരാജ് ആണ് രാജേശ്വരിയുടെ ഭർത്താവ്. രവീണ, രവീൺ രത്നരാജ് എന്നിവരാണ് മക്കൾ.കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്.