സംസ്ഥാനത്തെ മികച്ച കളക്ടറേറ്റ് തിരുവനന്തപുരം; മികച്ച സബ്കളക്ടറും ജില്ലയ്ക്ക് സ്വന്തം

IMG_20260224_193235_(1200_x_628_pixel)

തിരുവനന്തപുരം:ഇത്തവണത്തെ റവന്യൂ അവാർഡിൽ ഇരട്ടി മധുരമാണ് തിരുവനന്തപുരം ജില്ലയ്ക്ക്.

മികച്ച കളക്ടറേറ്റിനൊപ്പം സംസ്ഥാനത്തെ മികച്ച സബ്കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് ജില്ലയുടെ സബ്കളക്ടറായ ആൽഫ്രഡ് ഒ വിയാണ്.

സംസ്ഥാനത്തെ മികച്ച കളക്ടറേറ്റായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെടുമ്പോൾ ശ്രദ്ധിക്കപ്പെടുന്നത് ഭരണനിർവ്വഹണമികവിനൊപ്പം കളക്ടർ അനു കുമാരിയുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ വിവിധ മേഖലകളിലെ മികച്ച ഇടപെടലുകൾ കൂടിയാണ്.

കളക്ടറേറ്റിലെ മുഴുവൻ ജീവനക്കാർക്കുമായി ഈ അവാർഡ് സമർപ്പിക്കുകയാണെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. തലസ്ഥാനജില്ല എന്നതിനാലുണ്ടാകുന്ന ഒട്ടേറെ ജോലിതിരക്കുകൾക്കിടയിലും ജനങ്ങളുടെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനാകുന്നത് സമയകാലവ്യത്യാസമില്ലാതെ അർപ്പണബോധത്തോടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ പൂർണ്ണമായ പിന്തുണ കൊണ്ടാണെന്നും കളക്ടർ പറഞ്ഞു .

ജില്ലയിലെ വിവിധ വിഭാഗം ജനങ്ങളുടെ സാമൂഹിക സംസ്‌കാരിക സാമ്പത്തിക ഉന്നമനത്തിനായി പതിനഞ്ചോളം നൂതന പദ്ധതികളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കി വരുന്നത്. ജീവനക്കാരിൽ തൊണ്ണൂറുശതമാനം പേരും പങ്കാളികളായ അവയവദാന പദ്ധതി ജീവൻദാനം അതിൽ ഏറെ പ്രധാനമാണ്. ഭൂഗർഭജല റീചാർജ്ജിംഗ് പദ്ധതിയായ ജലശ്രീ മുഖേന ജില്ലയിലെ ആറു ബ്ലോക്കുകളിലായി 112 ഇടങ്ങളിലാണ് റീചാർജ്ജിംഗ് പൂർത്തിയാക്കിയത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ശാക്തീകരിക്കുന്ന പ്രോജക്ട് എറൈസ്- സൂപ്പർ 100, കൗമാരക്കാർക്കിടയിൽ പോസിറ്റീവായ മനോഭാവം വളർത്തിയെടുക്കുന്ന തരത്തിൽ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള പ്രോജക്ട് എക്സ്, യുവാക്കളിലെ സമ്മർദ്ദം, ഉത്കണ്ഠ, അക്കാദമിക് സമ്മർദ്ദം, സോഷ്യൽ മീഡിയ സ്വാധീനം, വൈകാരിക ഒറ്റപ്പെടൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയ ങ്ങളിൽ പരിഹാരം നൽകുന്ന അൺഫിൽറ്റേഡ്, പൊതുജനങ്ങളെ ഡിജിറ്റൽ ആസക്തിയിൽ നിന്ന് അകറ്റി പൊതുഇട കേന്ദ്രീകൃതമായ കൂട്ടായ്മകളിലൂടെ സന്തോഷകരമായ നഗരജീവിതം ഉറപ്പാക്കുന്ന ഹാപ്പി ട്രിവാൻഡ്രം, ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് ക്രിസ്മസിനും ന്യൂ ഇയറിനും സമ്മാനങ്ങളടക്കം ലഭ്യമാക്കുന്ന പ്രോജക്ട് പുഞ്ചിരി,ജില്ലാ ഭരണകൂടവുമായി വിദ്യാർഥികളെ ബന്ധിപ്പിക്കുന്ന കളക്ടേഴ്സ് ക്യാമ്പസ് കണക്ട്,ഓക്‌സിജൻ പാർക്കുകൾ തുടങ്ങിയവ അവയിൽ ചിലതാണ്.

 

പട്ടയ, വനാവകാശരേഖാവിതരണത്തിലും ഭൂമിസംബന്ധമായ കേസുകളുടെ തീർപ്പാക്കലിലും മികച്ച പ്രകടനമാണ് ജില്ല കാഴ്ചവെച്ചിട്ടുള്ളത്. പട്ടയ അപേക്ഷകളിൽ 90.5 ശതമാനവും വനാവകാശരേഖാ അപേക്ഷകളിൽ 100ശതമാനവും തീർപ്പാക്കി. പോക്കുവരവുമായി ബന്ധപ്പെട്ട് 81470 അപേക്ഷകളാണ് തീർപ്പാക്കിയത്. താലൂക്ക്തല അദാലത്തുകൾ സംഘടിപ്പിച്ച് 6066 പരാതികൾക്ക് പരിഹാരം കണ്ടു.

റെയിൽവേ, റോഡ്, തുറമുഖം , പാലം, മറ്റ് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട 114 ഭൂമി ഏറ്റെടുക്കൽ പ്രോജക്ടുകളാണ് നടപ്പിലാക്കി വരുന്നത്. അതിൽ 73 പദ്ധതികളും സമയബന്ധിതമായിപൂർത്തിയാക്കി.സ്ഥലമുടമകൾക്ക്727 കോടി രൂപയാണ് നഷ്ടപരിഹാരമായി വിതരണം ചെയ്തത്.

കളക്ട്രേറ്റും പരിസരവും വൃത്തിയായി പരിപാലിക്കുന്നതിനൊപ്പം ഓഫീസുകൾക്കുള്ളിൽ ഉദ്യോഗസ്ഥർ ഹരിത ചട്ടം പാലിക്കുന്നുണ്ട്.പൊതുജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കുന്നതിനും വൃത്തിയുള്ള ശുചിമുറി സംവിധാനം ഉറപ്പാക്കുന്നതിനും തിരുവനന്തപുരം കളക്ടറേറ്റ് മാതൃകയായി. കളക്ടറേറ്റും പരിസരവും പൂർണമായും ഭിന്നശേഷി സൗഹൃദമാക്കി എന്നതും ജില്ലാ ഭരണകൂടത്തിന്റെ മികച്ച നേട്ടങ്ങളിൽ ഒന്നാണ് . പ്രവർത്തന മികവിന് പുരസ്‌കാരം ലഭിച്ച സബ് കളക്ടർ ആൽഫ്രഡ് ഒ വിയും അസി കളക്ടർ ഡോ ശിവശക്തിവേലും എ ഡി എം വിനീത് ടി കെയും മറ്റു ഡപ്യൂട്ടി കളക്ടർമാരുമടങ്ങുന്ന ടീമാണ് മിന്നുന്ന ഈ വിജയത്തിനു പിന്നിൽ ജില്ലാ കള ക്ടർക്കൊപ്പം പ്രവർത്തിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!