കാട്ടാക്കട :കാട്ടാക്കട നഗരവികസനത്തിന്റെ ഭാഗമായി ആദ്യഘട്ട ഭൂമി ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാര വിതരണത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു.
കാട്ടാക്കട ജംഗ്ഷൻ വികസനം എന്ന ദീർഘനാളായ സ്വപ്നം ഇവിടെ യാഥാർത്ഥ്യമാവുകയാണെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ ഇപ്പോൾ സുതാര്യമാണെന്നും മന്ത്രി പറഞ്ഞു.
2020-21 സംസ്ഥാന ബഡ്ജറ്റിലാണ് കാട്ടാക്കട ജംഗ്ഷൻ വികസനത്തിനായുള്ള തുക വകയിരുത്തിയത്. മൂന്ന് റീച്ചുകളായാണ് പദ്ധതി നടപ്പിലാക്കുന്നതും ഭൂമി ഏറ്റെടുക്കൽ നടപടികൾ സ്വീകരിച്ചു വരുന്നതും. ഒന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള കാട്ടാക്കട- നെയ്യാർ ഡാം റോഡിന്റെ ഇരുവശത്തുനിന്നും ഭൂമി വിട്ടുനൽകിയവർക്കാണ് ആദ്യ ഘട്ടത്തിൽ നഷ്ടപരിഹാരം നൽകിയത്. 150 പേർക്കാണ് ആദ്യഘട്ടത്തിൽ നഷ്ടപരിഹാരം നൽകുന്നത്.
മൂന്ന് റീച്ചുകളായിട്ടാണ് കാട്ടാക്കട ജംഗ്ഷൻ വികസനം നടപ്പിലാക്കുന്നത്. റീച്ച് ഒന്നിൽ മുളിയൂർ മുതൽ ക്രിസ്ത്യൻ കോളേജ് വരെയുള്ള റോഡ്, റീച്ച് രണ്ടിൽ കാട്ടാക്കട ജംഗ്ഷൻ മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ പെരുംകുളത്ത് റോഡ്, റീച്ച് മൂന്നിൽ മൂന്ന് ഇടറോഡുകൾ ചേർന്നാണ് വികസനം നടപ്പിലാക്കുന്നത്. മുളിയൂർ -പൂച്ചെടിവിള റോഡ്, കാട്ടാക്കട -പൂച്ചെടിവിള റോഡ്, ക്രിസ്ത്യൻ കോളേജ്- മാർക്കറ്റ് റോഡ് എന്നിങ്ങനെയാണ് വികസനം നടപ്പിലാക്കുന്നത്.
കേരളം നേട്ടങ്ങളുടെ നെറുകയിലേക്ക് കയറുകയാണെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജനങ്ങളും ഒരുമിച്ചു നിൽക്കുമ്പോഴാണ് വികസനം സാധ്യമായി നവകേരളം സൃഷ്ടിക്കപ്പെടുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ ഐ. ബി സതീഷ് എം.എൽ. എ പറഞ്ഞു.
കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത വി.ജെ, വൈസ് പ്രസിഡന്റ് കെ. സുധീഷ് കുമാർ, ജില്ലാ കളക്ടർ അനു കുമാരി, സ്പെഷ്യൽ തഹസിൽദാർ ഷിഹസനാസ് കെ.എസ്, ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായി.