തിരുവനന്തപുരം :നിയമസഭാ പൊതുതിരഞ്ഞെടുപ്പിൽ ഏതെങ്കിലും സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടർമാർക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റു സാധനസാമഗ്രികളോ വിതരണം ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഇലക്ഷൻ എക്‌സ്പെൻഡിച്ചർ മോണിറ്ററിങ് നോഡൽ ഓഫീസർ അറിയിച്ചു. ഇത് തടയുന്നതിന് ജില്ലയിലുടനീളം ഫ്‌ലയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവയലൻസ് ടീം എന്നിവയെ വിന്യസിച്ചിട്ടുണ്ട്.
അനധികൃതമായി പണമോ മറ്റു സാമഗ്രികളോ കടത്തിക്കൊണ്ടുപോകുന്നത് തടയുവാൻ നടത്തുന്ന വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും 50,000 രൂപയിൽ കൂടുതലുള്ള പണവുമായി യാത്ര ചെയ്യുന്നവർ രേഖകൾ കൂടി കരുതണമെന്നും നോഡൽ ഓഫീസർ അറിയിച്ചു.
പരിശോധന വേളയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടെങ്കിൽ അത് സംബന്ധിച്ച പരാതി തെളിവ് സഹിതം ജില്ലാ കളക്ടറേറ്റിലെ ഫിനാൻസ് ഓഫിസറും ഇലക്ഷൻ എക്‌സ്പെൻഡിച്ചർ മോണിറ്ററിങ് നോഡൽ ഓഫീസറുമായ നിസ്സാമുദ്ദീൻ.എൻ നെ അറിയിക്കേണ്ടതാണ്. ഫോൺ: 8547610025