ചിറയിൻകീഴ് :സ്വന്തമായി വീടില്ലാത്ത ലീലയും കുടുംബവും വീടിനായി ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
അടുത്തയിടെ പ്രധാൻമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീടിന് അംഗീകാരമായെന്ന് പ്രദേശത്തെ ജനപ്രതിനിധികൾ പറയുന്നു. എന്നാൽ എല്ലാം കടലാസിൽ മാത്രമൊതുങ്ങുകയാണ്.
80 വർഷമായി താമസിക്കുന്ന പുരയിടത്തിൽ 3 വർഷം മുൻപാണ് ലീലയ്ക്ക് 5 സെന്റ് പതിച്ചു കിട്ടിയത്. കഠിനംകുളം കായലിന്റെ കരയിൽ ചതുപ്പുനിറഞ്ഞു കാടുപിടിച്ചയിടത്ത് ഒറ്റപ്പെട്ട വീട്ടിലാണു ലീലയും മകൻ ദിലീപും കുടുംബവും താമസിക്കുന്നത്.
നേരത്തേയുണ്ടായിരുന്ന മൺചുമരു കെട്ടിയ വീടുപൊളിച്ചു കളഞ്ഞ് ദിലീപ്, പതിച്ചുകിട്ടിയ ഭൂമിയിൽ ബോർഡും ഷീറ്റും കൊണ്ടു പുതിയ കൂരയുണ്ടാക്കി. ഇവിടെ ഉറങ്ങുമ്പോഴാണു മകൻ ദിക്ഷലിന് ഇന്നലെ പുലർച്ചെ പാമ്പുകടിയേറ്റത്.
ആകെ ഇടുങ്ങിയ ആ കൂരയ്ക്കുള്ളിൽ 2 മുറിയും ചെറിയൊരു ഹാളും മാത്രമാണുള്ളത്. മുറികളിലൊന്നിൽ ദിലീപും ഭാര്യ അനുവും മകൾ ദൃക്ഷികയും കിടക്കും. രണ്ടാമത്തെ ഹാളിൽ ലീലയും മകൾ ലിജിയും ദിക്ഷലും ഉറങ്ങും. ലിജി കട്ടിലിലും ലീലയും ദിക്ഷലും ടാർപോളിൻ ഷീറ്റ് വിരിച്ച വെറും നിലത്തു പായ വിരിച്ചും കിടക്കും.
ബുധനാഴ്ച രാത്രിയും എല്ലാം പതിവു പോലെ തന്നെയായിരുന്നു. ലീലയും ദിക്ഷലും ഉറങ്ങുമ്പോഴാണ് മൂർഖൻ പാമ്പ് വീടിനുള്ളിലേക്ക് ഇഴഞ്ഞെത്തി ദിക്ഷലിന്റെ ഇടത്തേക്കാലിന്റെ പെരുവിരലിൽ കടിച്ചത്.

