തിരുവനന്തപുരം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കും.
വർക്കല സ്വദേശി ആരതിയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവ് അതുൽ മർദ്ദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി ആത്മഹത്യ ചെയ്തത്.
ഒന്നരവർഷം മുമ്പാണ് വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത്. ആറ് മാസം മുമ്പാണ് ഇവര്‍ ആറ്റുകാലിലെ വാടക വീട്ടിലേക്ക് മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ പലകാരങ്ങൾ പറഞ്ഞ് അതുൽ ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പറയുന്നു.
മരിച്ച ആരതിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്. അതുലിന്റെ പീഡനം കാരണമാണ് ആരതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. അതുൽ മർദ്ദിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ആരതിയുടെ അമ്പത് പവൻ സ്വർണം പണയംവെച്ചു. പണത്തിന്റെ പേരിലും സ്വർണത്തിന്റെ പേരിലും ഉപദ്രവിച്ചിരുന്നെന്നും അതുലിന് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നെന്നും ആരതിയുടെ ബന്ധുക്കൾ പറയുന്നു.
അതുലിന്റെ മർദനത്തിൽ മുറിവേറ്റതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് ആരതി അയച്ച് നൽകിയിരുന്നു. കഴിഞ്ഞ ദിവസം വഴക്കുണ്ടായതിന് പിന്നാലെ ആരതി മുറിയിൽ കയറി വാതിലടച്ചു. ആരതി ആത്മഹത്യ ചെയ്തെന്ന് മനസിലാക്കിയ അതുൽ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് വാതിൽ തുറന്നത്. മരണത്തിന് മുമ്പ് ആരതി അമ്മയെ വിളിച്ചിരുന്നു. ആത്മഹത്യക്കുറിപ്പുകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്.

