തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം ഇന്ന് ( ആഗസ്റ്റ് 30) സമാപിക്കും. ഇതിന്റെ ഭാഗമായിട്ടുള്ള വർണാഭമായ ഘോഷയാത്ര വൈകിട്ട് 5 മണിക്ക് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ലോക്ഭവന് സമീപം ഫ്ലാഗ് ഓഫ് ചെയ്യും.
ലോക്ഭവന് സമീപത്തു നിന്നും ആരംഭിച്ച് കിഴക്കേക്കോട്ട വരെയാണ് സാംസ്കാരിക ഘോഷയാത്ര കടന്നുപോകുന്നത്. മുഖ്യമന്ത്രി വി.ഡി സതീശൻ, സാംസ്കാരികം ടൂറിസം സിനിമ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.
വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. ഇവയ്ക്ക് പുറമേ പ്രാദേശിക കലാസംഘങ്ങളുടെ വിവിധ പ്രകടനങ്ങളും സ്കേറ്റിംഗ് അംഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും ഘോഷയാത്രയുടെ പ്രധാന ആകർഷണമായിരിക്കും. ഇതിനുപുറമെ ജമ്മു കാശ്മീർ, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങി 10 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും സമാപന ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. ജനത്തിരക്ക് പൂർണ്ണമായും നിയന്ത്രിച്ച് ഫ്ലോട്ടുകൾ പൊതുജനങ്ങൾക്കെല്ലാം ഒരുപോലെ അനുഭവവേദ്യമാക്കുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.
ഘോഷയാത്ര വീക്ഷിക്കുന്നതിനായി പ്രത്യേക പവലിയനുകളും സജ്ജീകരിച്ചിട്ടുണ്ട്.
സെൻട്രൽ ലൈബ്രറിക്ക് സമീപം വിദേശ വിനോദസഞ്ചാരികൾക്കും വി വി ഐ പികൾക്കുമുള്ള പവലിയനും, യൂണിവേഴ്സിറ്റി കോളേജിന് സമീപം വി.ഐ.പി പവലിയനും, പബ്ലിക് ഓഫീസിന് മുന്നിലായി ജഡ്ജിമാർക്കുള്ള പവലിയനുമാണ് ഒരുക്കിയിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ, പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇത്തവണത്തെ സമാപന ഘോഷയാത്ര സംഘടിപ്പിക്കുക. തുടർന്ന് വാരാഘോഷത്തിന്റെ സമാപന ചടങ്ങുകൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഗം ബാൻഡിന്റെ കലാപരിപാടിയും സമാപന ചടങ്ങുകൾക്ക് ശേഷം അരങ്ങേറും.

