തിരുവനന്തപുരം : സിനിമാ തിയറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്.
പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിനു തിയറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെന്നും തിയറ്ററിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും മേയർ പറഞ്ഞു.
‘‘തിയറ്ററുകളിൽ വിൽക്കുന്ന ആഹാരസാധനങ്ങൾ കൊള്ളവിലയ്ക്കാണ് നൽകുന്നത്. കൊച്ചുകുട്ടികളുമായി തിയറ്ററുകളിൽ പോകുന്ന രക്ഷിതാക്കൾക്ക് 1,000 രൂപ നൽകിയാൽ മാത്രമേ പോപ്കോൺ ലഭിക്കൂ എന്ന സാഹചര്യമാണുള്ളത്. പുറത്ത് ഇത്രയും പണം കൊടുക്കേണ്ടതില്ല. ഇത് തികച്ചും ആരോഗ്യകരമായ ഒരു പ്രവണതയല്ല.
വില നിശ്ചയിക്കുന്നത് കോർപറേഷന്റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെങ്കിലും രാഷ്ട്രീയ പ്രവർത്തകർ എന്ന നിലയിൽ ഇത്തരം ജനകീയ വിഷയങ്ങളിൽ കൃത്യമായ നിലപാട് ഉന്നയിക്കേണ്ടതുണ്ട്. തിയറ്ററുകളിലെ അമിതവില നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ലീഗൽ മെട്രോളജി വകുപ്പ് ഇത്തരം വിഷയങ്ങളിൽ ശക്തമായി ഇടപെടണമെന്നും വി.വി. രാജേഷ് പറഞ്ഞു

