തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്. കൂടെ മുറിയെടുത്ത പ്രവീണ്‍ ഉച്ചയോടെ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പരവൂരില്‍ നിന്ന് തിരുവനനന്തപുരത്തേക്ക് കൊണ്ടുപോയി. ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീൺ പൊലീസിനോട് സമ്മതിച്ചു. വാക്കു തർക്കത്തിനിടെയാണ് കൊലപാതകം യുവതിയുടെ മൃദദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
ഇന്നലെ രാവിലെ പത്ത് മണിയോടെ പ്രവീണാണ് മുറിയെടുത്ത്. 12 മണിയോടെ ഗായത്രിയും എത്തിയെന്നാണ് പൊലീസ് പറയുന്നത്. വൈകീട്ട് അഞ്ചരയോടെ പ്രവീൺ പുറത്തേക്ക് പോയെങ്കിലും തിരിച്ചു വന്നില്ല. കൊല്ലം പരവൂർ സ്റ്റേഷനിൽ കീഴടങ്ങിയ പ്രവീണിനെ പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലപതാകമെന്നാണ് പ്രാഥമിക നിഗമനം. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരാരയിരുന്നു ഇരുവരും. എട്ട് മാസം മുമ്പ് ഗായത്രി ജോലി നിർത്തി. കഴിഞ്ഞ ദിവസം പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്ക് സ്ഥലം മാറ്റി. പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുന്പായാണ് ഇരുവരും ഇന്നലെ കണ്ടത് എന്നാണ് സൂചന.
വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്ന് പ്രവീണിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജ്വല്ലറിയിൽ നിന്നും മാറ്റിയതെന്നാണ് വിവരം. പ്രവീണും ഗായത്രിയും പള്ളിയിൽ വച്ച് താലി കെട്ടുന്ന ഫോട്ടോകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.