തിരുവനന്തപുരം:ശ്രീലങ്കയിലെ പുതിയ രാഷ്ട്രീയ സാഹചര്യം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകളെ കൂടുതൽ ബലപ്പെടുത്തുന്നുണ്ടെന്നും ഈ സാധ്യതയെ കൂടി ഗണിച്ച് തുറമുഖ നിർമ്മാണ പ്രവർത്തനം ധ്രുതഗതിയിൽ എത്തിക്കാൻ തീവ്രമായ ശ്രമങ്ങൾ നടന്നുവരികയാണെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.1810 മീറ്ററിൽ ബ്രേക്ക് വാളിന്റെ കല്ല് നിക്ഷേപം പൂർത്തിയായി. മൺസൂണിന് മുൻപ് അക്രോപാട് പാകി ഇതിനെ ബലപ്പെടുത്തേണ്ടതുണ്ട്. ഈ വർഷം മൺസൂൺ കാലത്തും കടൽ പ്രഷുബ്ധമല്ലാത്ത മുഴുവൻ സമയങ്ങളിലും ബ്രേക്ക് വാൾ നിർമാണം തുടരും. നിലവിൽ പതിനെട്ട് ബാർജുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. നാഷണൽ ഹൈവേയുടെ ജംഗ്ഷൻ വികസനം ഡെപ്പോസിറ്റ് വർക്കായി നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് പൂർത്തിയാക്കും. ഇതിന്റെ ഭൂമിയേറ്റെടുക്കൽ പുരോഗമിക്കുന്നു. പുതിയ എട്ട് മൈനുകളിൽ നിന്നും കല്ല് ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. തുറമുഖ അനുബന്ധ വികസന പ്രവർത്തനങ്ങൾക്കായി 26 ഹെക്ടർ ഭൂമിക്ക് പാട്രിവെറ്റ്ലാൻഡ് ക്ലിയറൻസ് ലഭിച്ചു കഴിഞ്ഞു. ലക്ഷ്യമിട്ട രൂപത്തിൽ പ്രവർത്തനം പുരോഗമിക്കുന്നതായും 2022 ഡിസംബറിൽ ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തിച്ചേരുമെന്നും മന്ത്രി പറഞ്ഞു.
