തിരുവനന്തപുരം:സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ ചേർന്നു. കമ്മീഷൻ ചെയർമാൻ എ.എ റഷീദ് ഹർജികൾ പരിഗണിച്ചു.
മുതലപ്പൊഴിയിലെ അപകട പരമ്പരയെ തുടർന്ന് ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ പൊഴിമുഖത്തിന്റെ ആഴം കൂട്ടുന്നതിനായി ഡ്രഡ്ജിംഗ് പ്രവൃത്തികൾ ദ്രുതഗതിയിൽ നടന്നുവരികയാണെന്നും രണ്ട് മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
തുറമുഖത്തിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി തെക്കേ പുലിമുട്ടിന്റെ നീളം കൂട്ടുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 177 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. പ്രവൃത്തികൾ ടെൻഡർ ചെയ്ത് കരാർ ഉറപ്പിച്ചുവെന്നും പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടുകൂടി മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അധികൃതർക്ക് നിർദ്ദേശം നൽകി.
തലസ്ഥാനത്തെ തീരദേശ മേഖലയിലുണ്ടായ കടൽക്ഷോഭത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ബോട്ടുകൾ നഷ്ടപ്പെടുകയും ചെയ്ത മത്സ്യത്തൊഴിലാളികളെ പുനഃരധിവധിപ്പിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരം ലഭ്യമാകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് അധികൃതരും ജില്ലാഭരണകൂടവും കമ്മീഷനെ അറിയിച്ചു.
സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടലുണ്ടാകുന്നില്ലെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കമ്മീഷൻ ചെയർമാനെ അധികൃതർ ഇക്കാര്യം അറിയിച്ചത്.