തിരുവനന്തപുരം:മലബാറി വിഭാഗത്തിലുള്ള ആടുകളുടെ പ്രജനന കേന്ദ്രമായ പാറശാല ആടുവളർത്താൽ കേന്ദ്രത്തെ ആട് ഫാം വിഭാഗത്തിലെ ആദ്യ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു.
മൃഗ സംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് പ്രഖ്യാപനം നടത്തിയത്. മലബാറി വിഭാഗത്തിൽപ്പെട്ട ആടുകൾക്കായി കൂടുതൽ കേന്ദ്രങ്ങൾ കേരളത്തിൽ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
പാറശാല പരശുവയ്ക്കലില്‍ സ്ഥിതിചെയ്യുന്ന ആടുവളർത്താൽ കേന്ദ്രം മലബാറി വിഭാഗത്തിലെ ആട്ടിന്‍കുട്ടികളെ ബുക്കിംഗ് അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് വില്‍ക്കുന്നുണ്ട്. നിലവില്‍ അഞ്ച് ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ഫാമിൽ 300 ആടുകളാണ് ഉള്ളത്. പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കെട്ടിടങ്ങളിലാണ് ആടുകളെ പാര്‍പ്പിക്കുന്നത്. മികവിന്റെ കേന്ദ്രമാവുന്നതോടെ ഇരുനിലകളിലായി പണിത പുതിയ കെട്ടിടങ്ങൾ കൂടി പ്രയോജനപ്പെടുത്തി 1000 ആടുകളെ ഒരേസമയം വളര്‍ത്താന്‍ സാധിക്കും.
ഫാമില്‍ പ്രാദേശിക നിവാസികളായ 10 പേര്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നുണ്ട്. പുതിയ നിലവാരത്തിലേക്ക് ഉയർന്നതോടെ ഇരുപതോളം പേര്‍ക്ക് തൊഴില്‍ നല്‍കാനാകും. ഫാമിന്റെ വിപുലീകരണം മുന്നില്‍ കണ്ട് 18 ഏക്കര്‍ സ്ഥലവും ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഫാമിലെ വിസര്‍ജ്യങ്ങളും മാലിന്യങ്ങളും കൃത്യമായി സംസ്‌ക്കരിക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.
കുറുംകുട്ടി ജി.എസ് കൺവൻഷൻ സെന്ററിൽ വച്ചു നടന്ന ചടങ്ങിൽ സി. കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ ബെൻ ഡാർവിൻ, പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ജുസ്മിത, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എം.സി റെജിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.