തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ തലസ്ഥാന നഗരിയെ വർണ്ണാഭമാക്കാൻ ഇത്തവണയും ‘വസന്തോത്സവം’ എത്തുന്നു.
ടൂറിസം വകുപ്പിന്റെയും ഡി.ടി.പി.സി.യുടെയും സംയുക്ത നേതൃത്വത്തിൽ ഡിസംബർ അവസാന വാരവും ജനുവരി ആദ്യ വാരത്തിലുമായിട്ടാണ് വസന്തോത്സവവും ആകർഷകമായ ന്യൂ ഇയർ ലൈറ്റിംഗും സംഘടിപ്പിക്കുന്നത്.
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ തവണ ഏറെ ജനശ്രദ്ധ നേടിയ ‘തീമാറ്റിക് ലൈറ്റിംഗ്’ ഇത്തവണയും ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.
ഫ്ലവർ ഷോയെയും ലൈറ്റിംഗിനെയും ഒരു യഥാർത്ഥ ജനകീയോത്സവമാക്കി മാറ്റുമെന്നും, കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പ്രചാരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ വസന്തോത്സവം വിജയകരമായി ക്യൂറേറ്റ് ചെയ്ത പാലോട് ബൊട്ടാണിക്കൽ ഗാർഡനുമായി സഹകരിച്ചാണ് ഇത്തവണയും പുഷ്പോത്സവം സംഘടിപ്പിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ, കാർഷിക സർവകലാശാല, പ്രമുഖ നഴ്‌സറികൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ പുഷ്പമേളയാണ് ഒരുങ്ങുന്നത്. വിവിധ മത്സരങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.
വസന്തോത്സവത്തിന്റെ വൻ വിജയത്തിനായി വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ മുഖ്യരക്ഷാധികാരികളാണ്. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും രക്ഷാധികാരികളാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയർമാനും മന്ത്രി വി. ശിവൻകുട്ടി വർക്കിംഗ് ചെയർമാനുമായാണ് സംഘാടക സമിതി.