തിരുവനന്തപുരം:കഴിഞ്ഞ ആറ് വർഷത്തിനിടെ 1674 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വട്ടിയൂർക്കാവിൽ നടപ്പാക്കിയതെന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസന ഫണ്ട് ലഭിക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി വട്ടിയൂർക്കാവ് മാറിയതായും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു.
വട്ടിയൂർക്കാവ് കാവ് ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാവ് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന വികസന സെമിനാറിൽ കഴിഞ്ഞ ആറര വർഷക്കാലം വട്ടിയൂർക്കാവ് നിയോജക മണ്‌ഡലത്തിൽ നടപ്പാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ടും 2040 ലെ വട്ടിയൂർക്കാവ് എന്ന വിഷൻ ഡോക്യുമെൻ്റും അവതരിപ്പിച്ചു.
അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഫെസ്റ്റിവലിൽ കലാപരിപാടികൾ, പ്രദർശന, വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ട് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്
ഫെസ്റ്റിൻ്റെ സമാപന ദിവസമായ ഫെബ്രുവരി 22ന് വട്ടിയൂർക്കാവ് ജംഗ്ഷൻ്റെയും അനുബന്ധ റോഡുകളുടെയും വികസന പദ്ധതി, വ്യാപാരികളുടെ പുനരധിവാസ പദ്ധതി എന്നിവയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വട്ടിയൂർക്കാവ് ജംഗ്ഷനിൽ നടന്ന ചടങ്ങിന് വി.കെ.പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. എ എ റഹീം എം.പി, ട്രിഡ ചെയർമാൻ കെ.സി വിക്രമൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ് പ്രദീപ് എന്നിവർ പങ്കെടുത്തു.