തിരുവനന്തപുരം: ബാറിലെ സംഘർത്തിൽ കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
തിരുവല്ലം ടോൾപ്ലാസക്ക് സമീപം കൊല്ലംതറ മണ്ണത്തറ വീട്ടിൽ സുനിലിന്റെയും അജിതയുടെയും മകൻ സുജിത്താണ് (22) മരിച്ചത്. ഞായറാഴ്ച പുലർച്ചെ 12.30ഓടെ വാഴമുട്ടം ഡയമണ്ട് പാലസ് ബാറിലായിരുന്നു സംഘർഷം.
ഏതാനും ആഴ്ചകൾക്ക് മുമ്പ് പനത്തുറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സുജിത്തും വാഴമുട്ടം സ്വദേശി അഖിലും തമ്മിൽ സംഘമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ബാറിലെ കത്തിക്കുത്തിൽ കലാശിച്ചത്.
സുജിത്തിന്റെ നെഞ്ചിലും വയറിലും ആഴത്തിൽ കുത്തേറ്റിരുന്നു. രക്തം വാർന്ന് ബോധരഹിതനായ സുജിത്തിനെ ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്താൻ ശ്രമിച്ചെങ്കിലും ഇന്നലെ ഉച്ചക്ക് 2.30ഓടെ മരിച്ചു.സംഭവത്തിൽ പ്രതികളായ വാഴമുട്ടം സുരഭി വിലാസത്തിൽ അഖിൽ,അഖിലേഷ്,പാച്ചല്ലൂർ ഇടവിളാകം കടയിൽ വീട്ടിൽ കുട്ടൻ എന്ന രഞ്ജിത്ത്,പാച്ചല്ലൂർ പണിക്കത്ത് വിളാകം വീട്ടിൽ നന്ദു എന്നിവരെ തിരുവല്ലം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു.