വെള്ളറട: വീട്ടിലെ പ്രസവത്തിന് പിന്നാലെ നവജാത ശിശു മരിച്ചു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൂഴനാട് പ്ലാവിള സ്വദേശി അൽത്താഫിന്റെ ഭാര്യ ഷംനയുടെ (21) ആൺകുഞ്ഞാണ് മരിച്ചത്.
ഇറച്ചിക്കട തൊഴിലാളിയായ അൽത്താഫ് ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോൾ ഷംന വയറുവേദനയെത്തുടർന്ന് അവശനിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പോകാനായി ഷംനയെ ഓട്ടോറിക്ഷയിൽ കയറ്റി. ഇതിനിടെ ചെരുപ്പെടുക്കാൻ മുറിയിൽ കയറിയപ്പോഴാണ് കട്ടിലിനടിയിൽ രക്തം പുരണ്ട തുണി കണ്ടത്. ഇത് പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ നവജാത ശിശുവിനെ കണ്ടെത്തിയതെന്ന് അൽത്താഫ് പൊലീസിനോട് പറഞ്ഞു.
തുടർന്ന് അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. എന്നാൽ കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും മുറിവുകൾ കണ്ടതിനെത്തുടർന്ന് സംശയം തോന്നിയ ഡോക്ടർമാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തന്റെ ഭാര്യ ഗർഭിണിയാണെന്ന വിവരം താനോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് അൽത്താഫ് പൊലീസിന് നൽകിയ മൊഴി. മൂന്ന് വർഷം മുൻപ് വിവാഹിതരായ ഇവർക്ക് രണ്ട് വയസ്സുള്ള മറ്റൊരു കുഞ്ഞുണ്ട്.
നിലവിൽ ഷംന പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ മരണകാരണം വ്യക്തമാകുമെന്നും അതിനുശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും ആര്യങ്കോട് പൊലീസ് അറിയിച്ചു.