തിരുവനന്തപുരം : കണ്ണടയിലുള്ള രഹസ്യക്യാമറ ഉപയോഗിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിലെ ദൃശ്യങ്ങൾ പകർത്തിയയാളെ പോലീസ് പിടികൂടി.
ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷാ(66)യെയാണ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഫോർട്ട് പോലീസിന് കൈമാറിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
അതിസുരക്ഷയുള്ള ക്ഷേത്രത്തിൽ ഇലക്‌ട്രോണിക് സാധനങ്ങൾക്കെല്ലാം നിയന്ത്രണമുള്ളപ്പോഴാണ് ഇയാൾ രഹസ്യക്യാമറയുമായി ശ്രീകോവിലിനു മുന്നിൽ വരെയെത്തിയത്.
സുരേന്ദ്രഷാ ധരിച്ചിരുന്ന കണ്ണടയിൽ ലൈറ്റ് മിന്നുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥനാണ് സംശയം തോന്നിയത്. ശ്രീകോവിലിന് മുന്നിലുള്ള ഒറ്റക്കൽ മണ്ഡപത്തിലായിരുന്നു സംഭവം.
കണ്ണടയിൽ ക്യാമറയുണ്ടോ എന്ന് ചോദിച്ചപ്പോൾ റെക്കോഡ് ചെയ്യുകയാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.
ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സുരേന്ദ്രഷായും ഭാര്യയും സഹോദരിയും ഉൾപ്പെടെ നാലു സ്‌ത്രീകളും ക്ഷേത്രദർശനത്തിന് എത്തിയത്.
രണ്ടര മണിക്കൂറോളം ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന ഇയാളെ ആറരയോടെയാണ് പോലീസ് പിടികൂടുന്നത്.
കൗതകംകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. കണ്ണടയിൽ മെമ്മറി കാർഡുണ്ടായിരുന്നു. ക്യാമറകൾ മൊബൈൽ ഫോണുമായും ബന്ധിപ്പിച്ചിരുന്നു.
വിശദമായ പരിശോധനയ്ക്കായി ഫോണും കണ്ണടയും പോലീസ് പിടിച്ചെടുത്തു. ക്ഷേത്രത്തിനുള്ളിലേക്ക് കയറുന്നതടക്കമുള്ള ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാവുകയുള്ളൂ.