തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ റിമാൻറ് പ്രതി മരിച്ചതിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ആവശ്യപ്പെട്ടു.ഞാണ്ടൂർകോണം സ്വദേശി അജിത് (37) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലാണ് അജിത്ത് അറസ്റ്റിലായത്.
കസ്റ്റഡിയിലെടുക്കുമ്പോൾ അജിത്തിൻ്റെ ശരീരത്തിൽ ക്ഷതം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്.ഞായറാഴ്ചയാണ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്.തുടർന്ന് ജയിലിലേക്ക് മാറ്റി. ഇതിന് ശേഷം ശാരീരിക അസ്വസ്ഥതതകളെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.