തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശിയായ യുവതിയെ കഴുത്തു ഞെരിച്ച് കൊലപെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം. കൊല്ലം ചമ്പാൻതൊടി വീട്ടിൽ പ്രവീണിനാണ് കോടതി മൂന്ന് മാസത്തിന് ശേഷം ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ മാര്‍ച്ച് 6നായിരുന്നു കേസിനാസ്‌പദമായ സംഭവം. കാട്ടാക്കട സ്വദേശി ഗായത്രിയും പ്രവീണും ഒന്നിച്ചെത്തിയാണ് ഉച്ചയോടെ ഹോട്ടൽ ചോള സാമ്രാടിൽ മുറിയെടുത്തത്.വൈകുന്നേരം മുറി പൂട്ടി പുറത്തുപോയ പ്രവീൺ തിരികെ വന്നില്ല. പുലർച്ചയോടെ റൂമിൽ ഒരാൾ ഉണ്ടെന്ന് ഹോട്ടലിൽ ഫോൺ സന്ദേശം ലഭിച്ചു. വിവരം അറിഞ്ഞ് പൊലീസെത്തി മുറി പരിശോധിച്ചപ്പോഴാണ് ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെ വിവാഹിതനായിരുന്ന പ്രവീണും ഗായത്രിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും രഹസ്യമായി വിഹാഹം കഴിച്ചിരുന്നു. താലിച്ചാർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഗായത്രി പങ്കുവക്കുകയും ഉടനെതന്നെ എല്ലാവരെയും അറിയിച്ച് വിവാഹം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തതോടെ ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായി. ഗായത്രിയെ സമാധാനിപ്പിച്ച് തിരികെ വിട്ടിലേക്ക് അയക്കാൻ ശ്രമിച്ചെങ്കിലും സ്വന്തം വീട്ടിലേക്ക് മടങ്ങാൻ തയ്യാറാകാതെ നില്‍ക്കുകയായിരുന്നു ഗായത്രി.തർക്കത്തിനൊടുവിൽ ഗായത്രിയെ കഴുത്തിൽ ഷാള്‍ കുരുക്കി കൊലപെടുത്തിയ ശേഷം പ്രവീണ്‍ ഒളിവില്‍ പോകുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയ്ക്ക് വേണ്ടി അഡ്വ. പി. ദിലീപ് ഖാനും അഡ്വ.ആർ. രമേഷ് കുമാറും ഹാജരായി.