തിരുവനന്തപുരം : ശ്രീവരാഹം മുക്കോലയ്ക്കൽ എസ്. കെ നിവാസിൽ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാൾ (38) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ വിചാരണ ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു മുമ്പാകെ വെള്ളിയാഴ്ച തുടങ്ങും. സംശയ രോഗത്തെ തുടർന്ന് ഭർത്താവ് മാരിയപ്പനാണ്(45) കന്നിയമ്മയെ വെട്ടിക്കൊന്നത്.
23-9-2018 രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കൃത്യ ദിവസം കന്നിയമ്മയും മാരിയപ്പനും തിരുവനന്തപുരം കൃപാ തിയേറ്ററിൽ സിനിമ കണ്ടതിനുശേഷം രാത്രി 9.45 മണിയോടുകൂടി ശ്രീ വരാഹത്തെ വാടക വീട്ടിലെത്തിയിരുന്നു.സിനിമ തിയേറ്ററിൽ വച്ച് പരിചയക്കാരെ കണ്ടു ചിരിച്ചതിന് വീട്ടിൽ വച്ച് പരസ്പരം സംസാരവും വാക്കുതർക്കവുമായി. തുടർന്ന് കന്നിഅമ്മയെ കഴുത്തിൽ ബലം പ്രയോഗിച്ചു പിടിച്ച് കിടപ്പുമുറിയിൽ കൊണ്ടുവന്ന് ചുറ്റികകല്ല് കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തിയശേഷം വെട്ടുപിച്ചാത്തി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.
കൃത്യസമയം നഗരത്തിൽ കനത്ത മഴ പെയ്തതിനാൽ പരിസരവാസികൾ ശബ്ദം കേട്ടിരുന്നില്ല. കന്നിയമ്മയുടെ മരണം ഉറപ്പാക്കിയ ശേഷം രാത്രിതന്നെ മാരിയപ്പൻ തിരുനെൽവേലിയിലേക്ക് കടന്നുകളഞ്ഞു. നഗരത്തിൽ പിസ്സ വിതരണക്കാരനായ മകൻ മണികണ്ഠൻ ജോലികഴിഞ്ഞ് രാത്രി 11.30 ന് എത്തിയപ്പോഴാണ് കന്നിയമ്മ ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. മകന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഫോർട്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.കൃത്യത്തിന് മൂന്നാം നാൾ തിരുന്നെൽവേലിയിൽ നിന്നും ഫോർട്ട് പോലീസ് മാരിയപ്പനെ കസ്റ്റഡിയിലെടുത്തു.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യതെളിവുകളും, ശാസ്ത്രീയമായതെളിവുകളു മാണ് പ്രോസിക്യൂഷൻ ആശ്രയിക്കേണ്ടത്.. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, അഡ്വ.ദീപ വിശ്വനാഥ്, അഡ്വ.മോഹിത മോഹൻ എന്നിവർ കോടതിയിൽ ഹാജരാകും. 43 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കും. 29 രേഖകളും 22 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.ഫോർട്ട് പോലീസ് അന്വേഷിച്ച കേസിൽ സർക്കിൾ ഇൻസ്പെക്ടർ അജിചന്ദ്രൻ നായരാണ് കുറ്റപത്രം ഹാജരാക്കിയത്.