തിരുവല്ലം : യുവാവിനെ ലോഡ്‌ജിൽവെച്ച് ക്രൂരമായി മർദിച്ച മൂന്നുപേർ അറസ്റ്റിൽ.വിവസ്ത്രനാക്കുകയും നിർബന്ധിച്ച് മദ്യം കുടിപ്പിച്ചശേഷം വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തു. യുവാവിന്റെ സുഹൃത്തുക്കളായ ഫിറോസ്, സജീർ, മനു എന്നിവരെയാണ് അറസ്റ്റുചെയ്തത്. യുവാവിന്റെ നഗ്നചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. വാഴമുട്ടം മഞ്ചുനിവാസിൽ മന്മദനെ (38)ആണ് മർദിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലെ മാലിന്യം മന്മദൻ യുവാക്കളുടെ വീടിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിൽ കൊണ്ടിടുമായിരുന്നു. ഇത് വിലക്കിയെങ്കിലും ആവർത്തിച്ചതിനെത്തുടർന്ന് മന്മദനുമായി യുവാക്കൾ വഴക്കിട്ടു. തുടർന്ന് വഴക്ക് അവസാനിപ്പിക്കാനായി ഇവർ മന്മദന്റെ വീട്ടിലെത്തി. പിന്നീട് ഫിറോസിന്റെ ജീപ്പിൽ കയറ്റി മനുവിന്റെ കുളത്തൂരിലെ ലോഡ്ജിൽ മന്മദനെ എത്തിച്ചു. തുടർന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുകയായിരുന്നു.
ഇടതുകൈയിൽ വൈദ്യുതാഘാതമേൽപ്പിച്ചു. കട്ടിലിൽക്കിടന്ന മന്മദന്റെ നഗ്നചിത്രം പകർത്തി സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം പ്രതികൾ മന്മദനെ തിരികെ വീടിനുസമീപത്ത് ഇറക്കിവിട്ടു.ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലുമെത്തിച്ച് ചികിത്സ നൽകി. പ്രതികൾക്കെതിരേ വധശ്രമത്തിനും സമൂഹമാധ്യമങ്ങളിൽ യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചതിനും പോലീസ് കേസെടുത്തു.