തിരുവനന്തപുരം :റസൽപുരം – കൂട്ടപ്പന റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ടെണ്ടർ നടപടി പൂർത്തിയായാലുടൻ പ്രവൃത്തി ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.പദ്ധതിയുടെ ടെണ്ടർ കാലതാമസം കൂടാതെ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പൊതുമരാമത്ത് വകുപ്പ് (നെയ്യാറ്റിൻകര) നിരത്തു വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനീയർക്ക് നിർദ്ദേശം നൽകി. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
റസൽപുരം – ശാന്തിപുരം റോഡിലെ അനിയന്ത്രിതമായ വെള്ളക്കെട്ടിനെതിരെ റസ്സൽപുരം സ്വദേശി വി പി. ബൈജു സമർപ്പിച്ച പരാതിയിലാണ് നടപടി. വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കണമെന്ന് കമ്മീഷൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവ് പൊതുമരാമത്ത് വകുപ്പ് പാലിച്ചില്ലെന്നാരോപിച്ച് പരാതിക്കാരൻ വീണ്ടും കമ്മീഷനെ സമീപിച്ചു. തുടർന്ന് കമ്മീഷൻ ആവശ്യപ്പെട്ട നടപടി റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.