തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍.
ഫോര്‍ട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ എച്ച് എം പ്രദീപ് കുമാറിനെതിരെയാണ് നടപടി. വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്പെൻഷൻ.
പടിഞ്ഞാറെക്കോട്ട ഗവൺമെന്റ് ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്സോ കേസ് പ്രതിയും വ്ലോഗറുമായ മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്തത്
മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മുകേഷ് മെമന്റോ സമ്മാനിച്ച് പ്രസംഗിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കൊപ്പം നിന്ന് സെല്‍ഫിയുമെടുത്തായിരുന്നു മുകേഷിന്‍റെ മടക്കം.
മുൻ അസിസ്റ്റന്‍റ് കമീഷണർ ഒ എ സുനിലും മുകേഷിനൊപ്പം വേദി പങ്കിട്ടിരുന്നു. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു. അടിയന്തര റിപ്പോർട്ട് നല്‍കാന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് മന്തി, നിർദേശം നൽകി.
സംഭവത്തില്‍ ഹെഡ്മാസ്റ്റർക്ക് വീഴ്ച പറ്റിയെന്നാണ് ഡിഡിഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ജെസി ഐ എന്ന സന്നദ്ധ സംഘനയാണ് മുകേഷിനെ കൊണ്ടുവന്നതെന്നും ചടങ്ങിനെത്തിയ ഇയാളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് ഹെഡ്മാസ്റ്ററുടെ വിശദീകരണം.