തിരുവനന്തപുരം: നഗരസഭയിൽ വനിതകൾക്കുള്ള സ്വയംതൊഴിൽ സബ്‌സിഡി തട്ടിയെടുത്ത സംഭവത്തിൽ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും അന്വേഷണത്തിന് ശുപാർശ ചെയ്തു. നേരത്തെ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടർന്ന് മ്യൂസിയം പോലീസ് കേസെടുത്ത് രണ്ട് ഇടനിലക്കാരെ അറസ്റ്റു ചെയ്തിരുന്നു. സി.എ.ജി.യുടെ പ്രാഥമിക റിപ്പോർട്ടിൽ പൊതു, പട്ടികജാതി വിഭാഗങ്ങൾക്കുള്ള സബ്‌സിഡിയിൽനിന്ന് 5.6 കോടി തട്ടിച്ചെടുത്തതായാണ് കണ്ടെത്തിയിട്ടുള്ളത്. 205 സംഘങ്ങളുടെ പേരിലായിരുന്നു തട്ടിപ്പ്. 2020-2022 വരെയുള്ള രണ്ട് സാമ്പത്തികവർഷംകൊണ്ടാണ് ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്ന് ഈ തട്ടിപ്പ് നടത്തിയത്. 2020-21-ൽ 4.56 കോടിയും 2021-22-ൽ 1.89 കോടിയും തട്ടിയെടുത്തതായാണ് സി.എ.ജി. കണ്ടെത്തൽ. ഗുണഭോക്താക്കൾ തുച്ഛമായ തുക നൽകിയും പലരും അറിയാതെ വ്യാജരേഖകൾ ചമച്ചുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
