വർക്കല: വർക്കലയിൽ തീ പടർന്ന വീട്ടിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചത് പൊള്ളലേറ്റല്ല, മറിച്ച് പുക ശ്വസിച്ചാണെന്ന് ഫയർ ആന്റ് റെസ്ക്യു ഓഫിസർ നൗഷാദ്. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല. ബൈക്കിൽ നിന്ന് തീ പടർന്നല്ല അപകടം ഉണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്. മറിച്ച് ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളിൽ പെട്ട്രോൾ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടില്ല. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങൾ കത്തിയിട്ടില്ല.
തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷം ആണ് എല്ലാവരെയും പുറത്തെത്തിക്കാൻ ആയത്. എല്ലാ മുറിയിലും എസി ആയതിനാൽ പുക പുറത്ത് പോയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , എസി ഉൾപ്പെടെ എല്ലാം കത്തി നശിച്ചു.ഫോൺ വിളിച്ച ശേഷവും രണ്ടാമത്തെ മകന് പുറത്തേക്ക് വരാൻ കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടർന്നാണെന്നാണ് സംശയം
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫൊറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തുകയാണ്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചു.ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്നും റേഞ്ച് ഐ ജി ആർ.നിശാന്തിനിയും പറഞ്ഞു.മരണ കാരണം കണ്ടെത്താൻ വിശദ അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്. റേഞ്ച് ഐ ജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം