തിരുവനന്തപുരം:ഓണം വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനും ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിനുമായി ബാലരാമപുരം മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസ് പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. എ ഡി എം, എ നിസയുടെ സാനിദ്ധ്യത്തിൽ ജില്ലാ സപ്ലൈ ഓഫീസർ സ്മിത. എസ്. ആറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
ആകെ 12 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നാല് പ്രൊവിഷൻ സ്റ്റോറുകൾ, മൂന്ന് ഹോട്ടലുകൾ, ഒരു പച്ചക്കറി കട ഉൾപ്പെടെ എട്ട് സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി.
ഹോട്ടലുകളിൽ പാചകത്തിനായി ഉപയോഗിച്ചിരുന്ന സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന ഗാർഹിക എൽ. പി. ജി സിലിണ്ടറുകൾ ഉൾപ്പെടെ ആകെ ആറ് സിലിണ്ടറുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത സിലിണ്ടറുകൾ ബന്ധപ്പെട്ട ഗ്യാസ് ഏജൻസിക്ക് സുരക്ഷിത കസ്റ്റഡിക്കായി കൈമാറി. പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് 1955 പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിനായി വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കും.
ഓണം വിപണിയിൽ അമിതവില ഈടാക്കൽ, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കൽ, ഗാർഹിക സിലിണ്ടറുകളുടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള ദുരുപയോഗം തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
പരിശോധനയിൽ താലൂക് സപ്ലൈ ഓഫീസർ ബൈജു. വി, ഫുഡ് സേഫ്റ്റി, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും റേഷനിംഗ് ഇൻസ്‌പെക്ടർമാരും പങ്കെടുത്തു

