പെരിങ്ങമ്മല: ഇടവത്ത് ജനവാസമേഖലയിൽ ഭീതിപടർത്തി കാട്ടാനകൾ. രണ്ട് കാട്ടാനകളാണ് ഇറങ്ങിയത്. ഒരു രാത്രിയും പകലും ജനവാസമേഖലയിലുണ്ടായിരുന്ന ഇവ നിരവധി കൃഷിയിടങ്ങൾ നശിപ്പിച്ചു. ഒരു കൊമ്പനാനയും ഒരു പിടിയാനയും ആണ് നാട്ടിലിറങ്ങിയത്.നാട്ടുകാരും വനപാലകരും ആനയെ ഓടിച്ചു വിട്ടെങ്കിലും രണ്ടു ആനകളും കൂട്ടം തെറ്റി വനത്തിലെ ചെറിയ തുരുത്തിൽ അകപ്പെട്ടു. വനം വകുപ്പിലെ റാപ്പിഡ് ഫോഴ്സ് എത്തി വെടിവച്ചുവെങ്കിലും ഇവയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം പരാജയപ്പെട്ടു. രാത്രി വൈകിയും വനം വകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് ആക്ഷൻ ഫോഴ്സും ആനയെ കാട്ടിലേക്ക് വിടാനുള്ള ദൗത്യം തുടർന്നു.ഇടവത്ത് നൂറുകണക്കിന് ജനം തിങ്ങിപ്പാർക്കുന്നയിടത്താണ് കാട്ടാനകളിറങ്ങിയത്.