തിരുവനന്തപുരം: നഗരത്തിലെ വളർത്തുനായ്‌ക്കൾക്കും തെരുവുനായ്‌ക്കൾക്കും പേവിഷ പ്രതിരോധ വാക്‌സിൻ നൽകാൻ നഗരസഭ തീരുമാനം. 18 മുതൽ പേവിഷ പ്രതിരോധ കാമ്പെയിൻ ആരംഭിക്കും. വളർത്തുനായ്‌ക്കൾക്കായി 18 മുതൽ 20 വരെ നഗരസഭയ്‌ക്ക് കീഴിലെ 15 വെറ്ററിനറി സെന്ററുകളിൽ രാവിലെ ഏഴ് മുതൽ പകൽ 12 വരെയാണ് ക്യാമ്പ് നടത്തുന്നത്.ഒരു വർഷത്തിലധികമായി വാക്‌സിൻ നൽകാത്തവയെ എത്തിക്കണം. വാക്‌സിനെടുത്താൽ വളർത്തുമൃഗ ലൈസൻസ് നൽകും.
ലൈസൻസ് എടുക്കാത്തവയുടെ ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. മൂന്നുവർഷം വരെ ഗുണം ലഭിക്കുന്ന 10,000 ഡോസ് വാക്‌സിൻ വാങ്ങും. തെരുവുനായ്‌ക്കളുടെ കണക്കെടുക്കാനും നഗരസഭ നടപടി തുടങ്ങി. മാലിന്യം റോഡിൽ തള്ളുന്നവരെ പിടികൂടാൻ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും.ആശുപത്രികൾ, തിരക്കുള്ള സ്ഥലങ്ങൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് വിലക്കും. ഇതോടൊപ്പം പെറ്റ് ഷോപ്പുകളിൽ പരിശോധന നടത്തും. കാമ്പെയിനിന്റെ ഭാഗമായി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ അയ്യങ്കാളി ഹാളിൽ പൊതുസംവാദം നടത്തും. നായ്‌ക്കളെ ദത്തെടുക്കാനുള്ള ക്യാമ്പുകളും സംഘടിപ്പിക്കും. നായ്‌ക്കളുടെ വന്ധ്യംകരണത്തിനായി എബിസി ( അനിമൽ ബർത്ത് കൺട്രോൾ ) വണ്ടിത്തടത്ത് ആശുപത്രി നിർമ്മിക്കും. നാല് കോടിയുടേതാണ് പദ്ധതി.