തിരുവനന്തപുരം: വിദേശത്തേക്ക് പോകാൻ ഇരിക്കെയാണ് ശ്രീവരാഹം സ്വദേശി അനൂപിനെ തേടി 25 കോടിയുടെ ഭാഗ്യമെത്തിയത്. മലേഷ്യയിലെ സുഹൃത്തിന്റെ ഹോട്ടലിൽ അടുത്തയാഴ്ച്ച ജോലിക്ക് പോകാനിരുന്ന അനൂപ് ഇനി സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങനാണ് ആഗ്രഹിക്കുന്നത്. മനസ്സിലാകെ ലോട്ടറി അടിച്ചതിന്റെ സന്തോഷം മാത്രമേയുള്ളൂ എന്നാണ് അനൂപിന്റെ വാക്കുകൾ.
പണം തികയാതിരുന്നതുകൊണ്ട് ലോട്ടറി എടുക്കണ്ടെന്ന് തീരുമാനിച്ചിരുന്ന അനൂപ് അവസാനനിമിഷം രണ്ടരവയസ്സുകാരൻ മകൻ അദ്വൈതിന്റെ കുടുക്ക പൊട്ടിച്ചെടുത്ത 50 രൂപയും ചേർത്താണ് ഭാഗ്യടിക്കറ്റെടുത്തത്. ആറ് മാസം ഗർഭിണിയാണ് അനൂപിന്റെ ഭാര്യ മായ. ലോട്ടറി അടിച്ചെന്ന് ആദ്യം അറിഞ്ഞതും മായ തന്നെ. ഒരു നമ്പറിന് ഭാഗ്യം നഷ്ടമായെന്ന് കരുതിയിരുന്ന അനൂപിനോട് നമ്പറെല്ലാം ശരിയാണ് അടിച്ചു ചേട്ടായി എന്ന് മായ പറയുമ്പോൾ ഒന്നാം സമ്മാനം തന്നെയാണോ എന്നായിരുന്നു അനൂപിന്റെ സംശയം. ആദ്യം എടുത്ത മറ്റൊരു ടിക്കറ്റ് തിരിച്ചുവച്ചാണ് അനൂപ് ബംപർ അടിച്ച ടിക്കറ്റ് സ്വന്തമാക്കിയത്. ലോട്ടറി അടിച്ചില്ലായിരുന്നെങ്കിൽ കുടുക്ക പൊട്ടിച്ചതിന് ഭാര്യ വഴക്കു പറഞ്ഞേനെ എന്നും അനൂപ് പറയുന്നു.