തിരുവനന്തപുരം: ഒഴുക്കു നിലച്ച ഓവുചാൽ വൃത്തിയാക്കാൻ ഉപകരണങ്ങൾക്ക് കഴിയാതെ വന്നപ്പോൾ സ്വന്തം പരിശ്രമത്തിലൂടെ മണ്ണുനീക്കി ഒഴുക്ക് സുഗമമാക്കിയ നഗരസഭയിലെ ശുചീകരണ തൊഴിലാളി കെ.മുരുകന് അഭിനന്ദനവുമായി മന്ത്രി എം.ബി.രാജേഷ് മരുകന്റെ വീട്ടിലെത്തി.ശുചിത്വത്തിനായുള്ള പോരാട്ടത്തിന്റെ സന്ദേശമാണ് മുരുകന്റെ പ്രവൃത്തി കേരളത്തിനു നൽകുന്നതെന്ന് അഭിനന്ദനം അറിയിച്ചശേഷം മന്ത്രി പറഞ്ഞു.തിരുവനന്തപുരം കരിമഠം കോളനിയിലെ മുരുകന്റെ വസതിയിലെത്തിയ മന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.കഴിഞ്ഞ ദിവസം മുരുകൻ സെക്രട്ടേറിയറ്റിന് മുന്നിലെ ഓവുചാൽ മണ്ണു നിറഞ്ഞ് ഒഴുക്കു നിലച്ച അവസ്ഥയിൽ വൃത്തിയാക്കാൻ ഉപകരണങ്ങൾക്ക് കഴിയാതെ വന്നപ്പോൾ സ്വന്തം പരിശ്രമത്തിലൂടെ മണ്ണുനീക്കി ഒഴുക്കു സുഗമമാക്കിയ ചിത്രം മാദ്ധ്യമങ്ങളിൽ വന്നിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടാണ് മന്ത്രി മുരുകനെ അഭിനന്ദിക്കാനെത്തിയത്.മന്ത്രിയോടൊപ്പം മേയർ ആര്യ രാജേന്ദ്രൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലീം എന്നിവരുമുണ്ടായിരുന്നു.