തിരുവനന്തപുരം:അട്ടക്കുളങ്ങര ഫ്ളൈഓവർ നിർമാണത്തിലെ ദുരൂഹതകൾ നീക്കാൻ സർക്കാർ തയാർ ആകണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരം ജില്ലയുടെ സമഗ്ര വികസനം ഏവരും സ്വാഗതം ചെയ്യുന്നതാണ്. എന്നാൽ വസ്തുതകൾ മറച്ച് പിടിച്ച് ജനഹിതം മനസ്സിലാക്കാൻ ശ്രമിക്കാതെ സർക്കാർ മുന്നോട്ട് പോകരുതെന്ന് വി മുരളീധരൻ പറഞ്ഞു.
അട്ടക്കുളങ്ങരയിൽ നേരിട്ട് എത്തി പ്രദേശവാസികളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു കേന്ദ്രമന്ത്രി.
പദ്ധതി നടപ്പായാൽ പൊളിക്കേണ്ടി വരുന്ന പുത്തൻതെരുവു അഗ്രഹാരത്തിലെ വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമകളുമായി മന്ത്രി കാര്യങ്ങൾ ചോദിച്ച് അറിഞ്ഞു. ബദൽ മാർഗങ്ങൾ പരിഗണിക്കണം എന്നതടക്കം അട്ടക്കുളങ്ങര സംരക്ഷണ സമിതിയും അഗ്രഹാര സംരക്ഷണ സമിതിയും
മുന്നോട്ടുവച്ച നിർദേശങ്ങൾ അധികൃതരുടെ മുൻപാകെ എത്തിക്കുമെന്നും വി മുരളീധരൻ പറഞ്ഞു. സിൽവർ ലൈനിൽ സർക്കാരിൻ്റെ പിടിവാശി കേരളം കണ്ടത് ആണെന്നും വികസനം അടിച്ചേൽപ്പിക്കുന്ന നയം അംഗീകരിക്കില്ല എന്നും മന്ത്രി പ്രതികരിച്ചു.