മലയിൻകീഴ് :പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെടെ എട്ട് പേർ പിടിയിൽ. പ്രതികൾ രണ്ട് വർഷത്തോളമായി പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖല പ്രസിഡന്റ് വിളവൂർക്കൽ മലയം ജിനേഷ് ഭവനിൽ ജിനേഷ് ജയൻ (29), തൃശൂർ മേത്തല കോനത്തുവീടിൽ സുമേജ് (21), മലയം ചിത്തിര വീട്ടിൽ അരുൺ (മണികണ്ഠൻ–27) , പൂഴിക്കുന്ന് പൊറ്റവിള വീട്ടിൽ വിഷ്ണു (20), പെരുകാവ് തൈവിള മുണ്ടുവിള തുറവൂർ വീട്ടിൽ സിബി (20), വിളവൂർക്കൽ പ്ലാങ്കോട്ടുമുകൾ ലക്ഷ്മി ഭവനിൽ അനന്തു (18), വിളവൂർക്കൽ വിഴവൂർ വഴുതോട്ടുവിള ഷാജി ഭവനിൽ അഭിജിത്ത് (20) എന്നിവരും പെൺകുട്ടിയുടെ അയൽവാസിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയുമാണ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട തൃശൂർ സ്വദേശിയായ സുമേജുമായി കഴിഞ്ഞ 2ന് നാട് വിടാനൊരുങ്ങവേ റെയിൽവേ സ്റ്റേഷനിൽ വച്ച് പെൺകുട്ടിയെ പൊലീസ് പിടികൂടി. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണു പീഡന വിവരങ്ങൾ പുറത്തറിയുന്നത്. പ്രതികൾ പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ ഒട്ടേറെ തവണയാണ് കുട്ടിയെ ശാരീരികമായി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇത്തരം വിവരങ്ങൾ കണ്ടെത്തിയത്.