കഴക്കൂട്ടം : തിരുവനന്തപുരം സർക്കാർ എൻജിനിയറിങ് കോളേജിന്റെ (സി.ഇ.ടി.) പ്രവർത്തനസമയം ആറുമണിക്കൂറിൽനിന്ന് 12 മണിക്കൂറാക്കി. അക്കാദമിക-ഗവേഷണമികവ് ഉദ്ദേശിച്ചുള്ള യാനം ദീപ്തം എന്ന പരിഷ്കാരം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.
സ്റ്റുഡന്റ്സ് സെന്റർ കെട്ടിടത്തിന്റെ ആദ്യഘട്ടവും നവീകരിച്ച സെൻട്രൽ കംപ്യൂട്ടിങ് സൗകര്യവും മന്ത്രി ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയനവർഷം മുതൽ കേരളത്തിലെ മുഴുവൻ കോളേജുകളുടെയും സമയക്രമം ഈ രീതിയിലേക്ക് മാറ്റാൻ ഉന്നത വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി. നഗരസഭാംഗം ബി.നാജ, സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ എസ്.പി.എഫ്.യു. ഡയറക്ടർ വൃന്ദ വി.നായർ, ബി.എസ്.എൻ.എൽ. ചീഫ് എൻജിനിയർ ആർ.സതീഷ്, കോളേജ് പ്രിൻസിപ്പൽ വി.സുരേഷ് ബാബു. പി.ടി.എ. നിർവാഹകസമിതിയംഗം കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു.