തിരുവനന്തപുരം: ശംഖുംമുഖത്ത് നഗരസഭയുടെ ബീച്ച് ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്നലെ ശംഖുംമുഖം ബീച്ചിൽ മന്ത്രി അബ്ദുറഹ്മാൻ നിർവഹിച്ചു. അടുത്ത അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ കായികവിദ്യാഭ്യാസവും ഉൾപ്പെടുത്തുമെന്ന് കായികമന്ത്രി പറഞ്ഞു.
ശംഖുംമുഖത്ത് സ്റ്റേഡിയം നിർമ്മിക്കാൻ കോർപ്പറേഷൻ സ്ഥലം കണ്ടെത്തി നൽകിയാൽ കായികവകുപ്പ് സഹായം നൽകും. കോർപ്പറേഷൻ കണ്ടെത്തുന്ന കായികതാരങ്ങൾക്ക് പരിശീലനം നൽകാനും വകുപ്പ് മുൻകൈയെടുക്കും. കടലോരമേഖലയിലെ കായികപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാൻ ഫിഷറീസ് സ്‌കൂളുകളിൽ പരിശീലന കേന്ദ്രം ആരംഭിക്കുകയാണ്.
ഓരോ പഞ്ചായത്തിലും പുതിയ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ 1500ലധികം പേർക്ക് ജോലി നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി മേയർ പി.കെ രാജു, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ എൽ.എസ് ആതിര, എസ്.സലിം, മേടയിൽ വിക്രമൻ, സിന്ധു വിജയൻ, കൗൺസിലർമാരായ ക്ലൈനസ് റൊസാരിയോ, ഡി.ആർ അനിൽ, ജോൺസൺ ജോസഫ്,അംശു വാമദേവൻ തുടങ്ങിയവർ പങ്കെടുത്തു.