ഭരത് മുരളി നാടകോത്സവത്തിന് തിരുവനന്തപുരത്ത് തിരശീല ഉയർന്നു

IMG_20230330_211144_(1200_x_628_pixel)

തിരുവനന്തപുരം:കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു.പാളയം സെനറ്റ് ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടകോത്സവം ഉദ്ഘാടനം ചെയ്തു.

നാടകത്തോട് ഏറെ അഭിനിവേശം പുലർത്തിയ വ്യക്തിയായിരുന്നു ഭരത് മുരളിയെന്ന് മന്ത്രി ആർ ബിന്ദു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.നാടകത്തോട് മുരളി കാണിച്ച പ്രതിബദ്ധതയാണ് സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനം അദ്ദേഹത്തിന് ലഭിക്കാൻ കാരണമായതെന്നും ആർ ബിന്ദു പറഞ്ഞു.

സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക്ക് ആരംഭിച്ചത്.മുരളിക്ക് സാംസ്‌കാരിക കേരളം നൽകിയ ഏറ്റവും മനോഹരമായ സ്മാരകമായി ഇറ്റ്ഫോക്കിനെ കണക്കാക്കാമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

കേരള സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.(ഡോ) മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പഠന കേന്ദ്രം വകുപ്പ് മേധാവി ഡോ. സി ആർ പ്രസാദ് സ്വാഗതംപറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ എച്ച് ബാബുജാൻ, ഡോ. എസ് നസീബ്, ബി പി മുരളി, എം എസ് അരുൺകുമാർ, ഡോ. വിജയൻപിള്ള എം, എന്നിവർ ആശംസകൾ നേർന്നു.

ഭരത് മുരളിയുടെ കുടുംബാംഗങ്ങൾ, നാട്യഗൃഹം രക്ഷാധികാരി പ്രൊഫ. അലിയാർ, കേരള സർവ്വകലാശാല യൂണിയൻ ചെയർമാൻ വിഷ്ണു എ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.കെ യു ഇ യു സെക്രട്ടറി അജയ് ഡി എൻ നന്ദി പറഞ്ഞു.ഉദ്ഘാടന ചടങ്ങിന് ശേഷം അശോക് ശശി സംവിധാനം ചെയ്ത തിരുവനന്തപുരം സൗപർണികയുടെ നാടകം ഇതിഹാസം അവതരിപ്പിച്ചു.

കേരള സർവ്വകലാശാല പാളയം സെനറ്റ് ക്യാമ്പസിൽ ഏപ്രിൽ 4 വരെ നടക്കുന്ന നാടകോത്സവത്തിൽ തെരഞ്ഞെടുത്ത 9 മലയാള നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.രണ്ട്  വേദികളിലായാണ് നാടകോത്സവം നടക്കുന്നത് .ഇതോടൊപ്പം പുസ്തകമേള പ്രശസ്ത വ്യക്തികളുടെ പ്രഭാഷണങ്ങൾ, പൊതു സമ്മേളനം എന്നിവയും ഉണ്ടാകും.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular